BusinessTRENDING

മാനദണ്ഡങ്ങൾ ലംഘിച്ചു; നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ദില്ലി: വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ. ബോംബെ മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, തമിഴ്‌നാട് സ്റ്റേറ്റ് അപെക്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ജനതാ സഹകാരി ബാങ്ക്, ബാരൻ നഗരിക് സഹകാരി ബാങ്ക് എന്നീ നാല് സഹകരണ ബാങ്കുകൾക്കാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. നാല് ബാങ്കുകൾക്ക് 44 ലക്ഷം രൂപയാണ് പിഴ.

1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ് (ബിആർ ആക്റ്റ്) സെക്ഷൻ 26-എയുടെ വ്യവസ്ഥകൾ ലംഘിച്ചതിന് മുംബൈയിലെ ബോംബെ മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർബിഐ 13 ലക്ഷം രൂപ പിഴ ചുമത്തി. ഡെപ്പോസിറ്റർ ആന്റ് എജ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് (DEAF) നിശ്ചിത കാലയളവിനുള്ളിൽ അർഹമായ തുക ട്രാൻസ്ഫർ ചെയ്യുന്നതിൽ ബാങ്ക് പരാജയപ്പെട്ടിരുന്നു. നിക്ഷേപങ്ങളുടെ പലിശ സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പൂനെയിലെ ജനതാ സഹകാരി ബാങ്കിന് ആർബിഐ 13 ലക്ഷം രൂപ പിഴ ചുമത്തിയത്. മരണപ്പെട്ട വ്യക്തിഗത നിക്ഷേപകരുടെ കറണ്ട് അക്കൗണ്ടുകളിലുള്ള ബാലൻസ് തുകകൾക്ക് ബാധകമായ പലിശ അടയ്ക്കുന്നതിലാണ് ബാങ്ക് പരാജയപ്പെട്ടത്.

Signature-ad

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് തമിഴ്‌നാട് സ്റ്റേറ്റ് അപെക്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കിന് സെൻട്രൽ ബാങ്ക് 16 ലക്ഷം രൂപ പിഴ ചുമത്തിയത്. മാനദണ്ഡങ്ങൾ ലംഘിച്ചതിന് രാജസ്ഥാനിലെ ബാരനിലെ ബാരൻ നാഗ്രിക് സഹകാരി ബാങ്കിന് 2 ലക്ഷം രൂപയും ആർബിഐ പിഴ ചുമത്തി. റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് പിഴകൾ, ബാങ്കുകൾ അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ല എന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

Back to top button
error: