KeralaNEWS

എല്ലാ നടപടികളും സുതാര്യം; എഐ ക്യാമറ പദ്ധതിയില്‍ ചെന്നിത്തലയുടെ ആരോപണം തള്ളി കെല്‍ട്രോണ്‍

തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയിൽ അടിമുടി ദുരൂഹത,അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെൽട്രോൺ എംഡി നാരായണ മൂർത്തി രംഗത്ത്. എല്ലാ നടപടികളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതൽ 235 കോടി തന്നെയായിരുന്നു. ചർച്ചകൾ ചെയ്ത ശേഷം 232 കോടിയാക്കി. ഇതിൽ 151 കോടി യാണ് SRIT എന്ന കമ്പനിക്ക് ഉപകരാർ നൽകിയത്. ബാക്കി തുക കൺട്രോൾ നടത്താനും ചെല്ലാൻ അയക്കാനും കെൽട്രോണിൻ്റെ ചെലവിനുമായി വിനിയോഗിക്കേണ്ടതാണ്. ഒരു ക്യാമറ 35 ലക്ഷമെന പ്രചരണം തെറ്റാണ്. ഒരു ക്യാമറ സിറ്റത്തിൻ്റെ വില 9.5 ലക്ഷം മാത്രമാണ്. 74 കോടിരൂപയാണ് ക്യാമറയ്ക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതികസംവിധാനം , സർവർ റൂം, പലിശ ഇങ്ങനെയാണ്. SRIT എന്ന സ്ഥാപനം മികച്ച പ്രവർത്തനമാണ് നടത്തിയത്. ആ കമ്പനി ഉപകരാർ നൽകിയതിൽ കെൽട്രോണിന് ബാധ്യതയില്ല. സർക്കാർ ഇതുവരെ ഒരു പൈസയും ചെലവഴിച്ചിട്ടില്ല. ഒരാൾക്കും തെറ്റായി പിഴ ചുമത്തതിരിക്കാനാണ് കൺട്രോൾ റൂമിലെ ജീവനക്കാർ പരിശോധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

232 കോടിയ്ക്ക് 726 ക്യാമറകൾ സ്ഥാപിച്ച എ ഐ ട്രാഫിക് പദ്ധതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. കരാറിൽ രേഖപ്പെടുത്തിയത് 75 കോടിയെന്നായിരുന്നു. പിന്നീടത് 232 കോടിയായി ഉയർത്തി. കെൽട്രോണിന് കരാർ നൽകിയത് 151. 22 കോടിയ്ക്കാണെന്നും ചെന്നിത്തല പറഞ്ഞു. ട്രാഫിക് രംഗത്ത് മുൻ പരിചയമില്ലാത്ത ബംഗലൂരു കേന്ദ്രമാക്കിയ SRIT യെ പദ്ധതി ഏൽപ്പിക്കുകയാണ് കെൽട്രോൺ ചെയ്തത്. അവരത് മറ്റു രണ്ട് കന്പനികൾക്ക് ഉപകരാർ നൽകുകയും ചെയ്തു. തിരുവനന്തപുരം കേന്ദ്രമായ ലൈറ്റ് മാസ്റ്റർ ലൈറ്റനിങ്ങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും കോഴിക്കോട് കേന്ദ്രമായ റൊസാദിയോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനുമാണ് ഉപകരാർ നൽകിയത്. അഭിപ്രായ ഭിന്നതകളെത്തുടർന്ന് ലൈറ്റ് മാസ്റ്റർ പിന്മാറി. കഴിക്കോട്ടേത് തട്ടിക്കൂട്ട് കമ്പനിയെന്നും ചെന്നിത്തല ആരോപിച്ചു. 75 കോടിയിൽ തുടങ്ങിയ പദ്ധതി 232 കോടിയായതെങ്ങനെയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷകൾക്ക് കെൽട്രോണ് മറുപടി നൽകുന്നില്ല. നാലു ദിവസത്തിനുള്ളിൽ സർക്കാർ രേഖകൾ നൽകിയില്ലെങ്കിൽ താൻ രേഖകള് പുറത്തുവിടുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Back to top button
error: