KeralaNEWS

ഷൈജ തമ്പി എന്ന വനിതാ ഫോട്ടോഗ്രാഫറുടെ വിജയകഥ: ‘ഡെത്ത് ഫോട്ടോഗ്രഫി’യിൽ കൈവിറയ്ക്കാതെ 20 വർഷങ്ങൾ

പുരുഷൻമാർ പോലും മടിക്കുന്ന മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ഫോട്ടോഗ്രഫിയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട് ഷൈജ തമ്പിയെന്ന വനിതാ ഫോട്ടോഗ്രാഫർ.

അസ്വാഭാവി​ക സാഹചര്യത്തി​ൽ മരി​ക്കുന്നവരുടെ ചി​ത്രം പകർത്താൻ പൊലീസ് ആവശ്യപ്പെടുന്നതനുസരി​ച്ച്, ബന്ധുക്കൾ തി​രയുന്ന ഫോട്ടോഗ്രാഫർമാരിലെ ശ്രദ്ധേയ വനി​താ സാന്നി​ദ്ധ്യമാണ് നാല്പതുകാരിയായ ഷൈജ.

Signature-ad

ചെറുകോൽ എ.എസ്.ജി സെന്റർ സ്റ്റുഡിയോ ഉടമ കൂടിയായ ഷൈജ പരിചയക്കാരനായ യുവാവ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇരുപതാം വയസിൽ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫിയിലേക്ക് വരുന്നത്.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ ഫോട്ടോയെടുക്കാനെത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് വാശി, ഇത്തരം ഫോട്ടോകൾ എടുക്കാൻ പുരുഷ ഫോട്ടോഗ്രാഫർ വേണം! നഗ്നമായ പുരുഷശരീരം പകർത്താൻ സ്ത്രീകളെ ഏൽപ്പിക്കുന്നത് ശരിയല്ല എന്നായിരുന്നു പൊലീസുകാരൻ വാദിച്ചത്.

എന്നാൽ താൻ ജോലിയുടെ ഭാഗമായി വന്നതാണെന്നും ചെയ്യുന്ന ജോലിക്ക് കൂലി വാങ്ങുമെന്നും ഷൈജ ഉറച്ച നിലപാടെടുത്തതോടെ ആദ്യമായി മോർച്ചറിക്കുള്ളിൽ കയറി പടമെടുത്തു. ഇതിനകം അൻപതിലധികം മൃതദേഹങ്ങളുടെ ചിത്രം പകർത്തിയിട്ടുണ്ട്. മറക്കാനാവില്ലചില തൂങ്ങിമരണങ്ങൾ സൗകര്യം തീരെയില്ലാത്ത മുറികളിലായിരിക്കും.

ഇവിടെ ചിത്രം പകർത്തുന്നത് ശ്രമകരമാണെന്ന് ഷൈജ പറയുന്നു. ഒരു യുവാവിന്റെ കഴുത്തിലെയും ഉത്തരത്തിലെയും കുരുക്ക് ചിത്രത്തിൽ വേണമെന്ന് പൊലീസ് നിർദ്ദേശിച്ചതോടെ, മറ്റ് മാർഗമില്ലാതെ മൃതദേഹത്തിന്റെ മുട്ടിൽ ചാരി നിന്ന് പടം പകർത്തിയത് മറക്കാനാവാത്ത അനുഭവമാണെന്ന് ഷൈജ പറയുന്നു.

കായംകുളം എം.എസ്.എം കോളജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കേ വീട്ടുകാരറിയാതെയാണ് മാവേലിക്കര ചെറുകോൽ ചെറുമണ്ണാത്ത് കിഴക്കേതിൽ ഷൈജ പോളിടെക്നിക്കിൽ തൊഴിലധിഷ്ഠിത കോഴ്സായ ഫോട്ടോഗ്രഫിക്ക് ചേർന്നത്. 18 ആൺകുട്ടികൾക്കൊപ്പം ഏക പെൺതരിയായി പഠനമാരംഭിച്ചു.

സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് വീട്ടിൽ അറിയിച്ചത്. പ്രതീക്ഷിച്ചത് ശകാരമാണെങ്കിലും അച്ഛൻ വിക്രമൻ തമ്പി സ്വർണം പണയം വച്ച് വിവിറ്റാർ  കാമറ സമ്മാനിച്ചു. ആ പ്രോത്സാഹനം ഫ്രീലാൻസറായി ഫോട്ടോഗ്രഫി രംഗത്ത്  പ്രവേശിക്കാൻ പ്രചോദനമായി. വിവാഹങ്ങളടക്കം ചടങ്ങുകളുടെ ബുക്കിംഗും ലഭിച്ചു.
ഓട്ടോ ഡ്രൈവറായ ഭർത്താവ് അനിൽകുമാറും കുടുംബവും പൂർണ പിന്തുണ നൽകുന്നു. 9-ാം ക്ലാസ് വിദ്യാർത്ഥി ഗുരുദാസാണ് മകൻ.

ഫോട്ടോഗ്രാഫറോ, ആംബുലൻസ് ഡ്രൈവറോ, പൈലറ്റോ ആകണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. പൈലറ്റ് മോഹം നടക്കില്ലെങ്കിലും ആംബുലൻസ് ഓടിക്കണമെന്ന ആഗ്രഹം വൈകാതെ നിറവേറ്റുമെന്ന് ഷൈജ പറയുന്നു. കരാട്ടെയിൽ ഇപ്പോൾ പർപ്പിൾ ബെൽറ്റിലുമെത്തി ഈ വനിതാ ഫോട്ടോഗ്രാഫർ.

Back to top button
error: