KeralaNEWS

ജനോപകാര പദ്ധതികൾക്ക്‌ തുരങ്കം വയ്‌ക്കാൻ ശ്രമിച്ചാൽ സർക്കാർ വഴങ്ങില്ല, സംരംഭകരുടെ എണ്ണം ഇനിയും വര്‍ധിക്കും: മുഖ്യമന്ത്രി

    തിരുവനന്തപുരം. ജനവിരുദ്ധ നിലപാടെടുത്ത്‌ ജനോപകാര പദ്ധതികൾക്ക്‌ തുരങ്കംവയ്‌ക്കാൻ ശ്രമിച്ചാൽ അതിനുമുന്നിൽ സർക്കാർ വഴങ്ങില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ജനം ആഗ്രഹിക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കുമ്പോൾ ചില പ്രത്യേക മാനസികാവസ്ഥയുള്ളവർക്ക്‌ പൊരുത്തപ്പെടാനാകുന്നില്ല. അവർ ആഗ്രഹിക്കുന്നത്‌ ഇത്തരം കാര്യങ്ങൾ കേരളത്തിൽ നടക്കരുതെന്നാണ്. അരലക്ഷം മുൻഗണനാ കാർഡുകളുടെ വിതരണോദ്‌ഘാടനവും 100 ശതമാനം റേഷൻ ഉപഭോക്താക്കളെയും ആധാർകാർഡുമായി ബന്ധിപ്പിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജനവിരുദ്ധ ശക്തികളുടെ ജൽപ്പനംകണ്ട്‌ നയസമീപനങ്ങളിൽ മാറ്റം വരുത്തുകയല്ല, കൂടുതൽ ജനോപകാര നടപടികളുമായി മുന്നോട്ടുപോകുകയാണ്‌ കഴിഞ്ഞ സർക്കാരും ചെയ്‌തത്‌. അതു മറച്ചുവയ്‌ക്കാനും മറ്റൊരു ചിത്രം സൃഷ്ടിക്കാനും അന്നും വലിയ തോതിൽ ശ്രമം നടന്നു. എന്നാൽ, നേരനുഭവമുള്ള ജനങ്ങൾക്കു മുന്നിൽ അത്‌ ചെലവായില്ല. സർക്കാർ നിലപാടിനെ ജനം അംഗീകരിച്ചതിനാലാണ്‌ ചരിത്രത്തിലാദ്യമായി എൽഡിഎഫ്‌ തുടർഭരണമുണ്ടായത്‌.
എന്തെല്ലാം തടസ്സമുണ്ടായാലും ജനക്ഷേമ വികസന നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. എന്നാൽ, നാടിന്റെ വികസനത്തിന്‌ എതിരായ ശക്തികൾക്ക്‌ ഇത്‌ വല്ലാത്ത രോഷമുണ്ടാക്കുന്നുണ്ട്‌. ഇതൊന്നും നാടിന്റെ നല്ല ഭാവി കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുകൂടാ എന്ന നിർബന്ധം സർക്കാരിനുണ്ട്‌. ജനം ആഗ്രഹിക്കുന്ന രീതിയിൽതന്നെ സർക്കാർ മുന്നോട്ടുപോകും.
അതിദരിദ്രരുടെ പട്ടികയുണ്ടാക്കി, അവരിൽ മുൻഗണനാ റേഷൻ കാർഡില്ലാത്തവർക്ക്‌ നൽകുകയാണിവിടെ. ഇവരൊന്നും ചില പ്രത്യേക മനസ്ഥിതിക്കാരുടെ കണ്ണിൽ പ്രധാനികളല്ല. എന്നാൽ, ഈ പാവപ്പെട്ടവരെയാണ്‌ സർക്കാർ പ്രധാനികളായി കാണുന്നത്‌. അതിന്റെ ഭാഗമായ നടപടികളും നയസമീപനങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.

സംരംഭകരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ സംരംഭകരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി, 8 മാസം ആയപ്പോള്‍ തന്നെ 1,33,000 എത്തി. വര്‍ക്ക് നിയര്‍ ഹോം കൂടുതല്‍ യാഥാര്‍ത്ഥ്യമാക്കും. പദ്ധതിക്ക് വേണ്ടി 50 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകള്‍ ധാരാളം കേരളത്തില്‍ ഉണ്ട്. അവരുടെ ശേഷി വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വനിതാ വികസന കോര്‍പ്പറേഷന്റെ 35-ാം വാര്‍ഷികം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വനിതാ വികസന കോര്‍പ്പറേഷന്‍ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് സ്ത്രീകളുടെ ഉന്നമനത്തിനായി നടത്തുന്നത്. പൊതുമേഖലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ത്രീ പ്രവേശനം പുരുഷന്മാരേക്കാള്‍ കൂടുതലാണ്. എന്നാല്‍ തൊഴില്‍ രംഗത്ത് സ്ത്രീകള്‍ പിന്നോട്ടാണ്. ഇത് കണക്കിലെടുത്തുകൊണ്ട് സംസ്ഥാന ബജറ്റില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി 14 കോടി രൂപ മാറ്റിവച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാലം പുതിയ തൊഴില്‍ സംസ്‌കാരം സൃഷ്ടിച്ചു. വര്‍ക്ക് ഫ്രം ഹോം സംസ്ഥാനത്ത് എങ്ങനെ ഉപയോഗിക്കാന്‍ കഴിയും എന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇതിലൂടെ സ്ത്രീകളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: