CrimeNEWS

പശുക്കടത്താരോപിച്ച് രാജസ്ഥാനിൽ നിന്നുള്ള രണ്ട് മുസ്ലീം യുവാക്കളെ ചുട്ടുകൊന്നു; ടാക്സി ഡ്രൈവറായ ഒരാൾ അറസ്റ്റിൽ

ജയ്പൂർ: ഹരിയാനയിലെ ലോഹറുവിൽ കത്തിക്കരിഞ്ഞ വാഹനത്തിൽ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി പൊലീസ്. പശുക്കടത്താരോപിച്ചാണ് രാജസ്ഥാനിൽ നിന്നുള്ള രണ്ട് മുസ്ലീം യുവാക്കളെ ചുട്ടുകൊന്നത്. ടാക്സി ഡ്രൈവറായ ഹരിയാന സ്വദേശി റിങ്കു സൈനി ആണ് സംഭവത്തിൽ അറസ്റ്റിലായത്. പ്രതികളായ അഞ്ച് പേരിൽ ഒരാളാണ് സൈനി. കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങൾ നൽകിയ പരാതിയിൽ അഞ്ച് പേരെ പരാമർശിച്ചിരുന്നു.

രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ഘട്മീക ഗ്രാമത്തിലെ താമസക്കാരായ നസീർ (25), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് ബുധനാഴ്ച തട്ടിക്കൊണ്ടുപോയതും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയതും. വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ ഭിവാനിയിലെ ലോഹരുവിലാണ് കത്തിക്കരിഞ്ഞ ബൊലേറോ എസ്‌യുവിക്കുള്ളിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അനിൽ, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിംഗ്ല, മോഹിത് യാദവ് എന്ന മോനു മനേസർ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി രാജസ്ഥാൻ പൊലീസ് ഓഫീസർ ശ്യാം സിംഗ് പറഞ്ഞു.

Signature-ad

കൊല്ലപ്പെട്ട യുവാക്കളെ ബുധനാഴ്ച രാജസ്ഥാനിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ അസീൻ ഖാൻ എന്നയാളാണ്. കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ് ഇയാൾ. കൊല്ലപ്പെട്ട ജുനൈദിനെതിരെ അഞ്ചോളം അനധികൃത പശുക്കടത്ത് കേസുകൾ ഉണ്ട്. നസീറിന് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കൊലപാതകത്തെ അപലപിച്ചു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഒരു പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബജ്റം​ഗ്ദളിന്റെ പേര് അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കുന്നെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്ന് രണ്ട് പശുക്കടത്തുകാരെ കാണാതായിട്ടുണ്ടെന്നും അവർക്കെതിരെ നിരവധി പശുക്കടത്ത് കേസുകൾ ഉണ്ടെന്നും വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞിരുന്നു. ഇതിൽ ഒരാളുടെ സഹോദരൻ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പേരുകൾ പറഞ്ഞതിന്റെ പേരിൽ രാജസ്ഥാൻ പൊലീസ് പ്രാഥമിക അന്വേഷണം പോലുമില്ലാതെ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ബജ്‌റംഗ്ദളിനെ അനാവശ്യമായി വലിച്ചിഴക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് രാജസ്ഥാൻ പൊലീസിന്റെ നടപടി. ബജ്‌റംഗ്ദളിന്റെ പേര് ഈ വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. തെറ്റായ ആരോപണങ്ങൾ പിൻവലിച്ച് രാജസ്ഥാൻ സർക്കാർ മാപ്പ് പറയണമെന്നും സുരേന്ദ്ര ജെയിൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: