KeralaNEWS

എണ്ണവില നിര്‍ണയിക്കാന്‍ കംപനികളെ അനുവദിച്ചവരാണ് സമരം നടത്തുന്നത്, 2 രൂപ ഇന്ധന സെസിനെതിരെ കോണ്‍ഗ്രസിനൊപ്പം ബിജെപിയും സമരം ചെയ്യുന്നത് വിചിത്രമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

  സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച രണ്ടു രൂപ ഇന്ധന സെസിനെതിരായ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. എണ്ണവില നിര്‍ണയിക്കാന്‍ കംപനികളെ അനുവദിച്ചവരാണ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ധന സെസിനെതിരെ കോണ്‍ഗ്രസിനൊപ്പം ബിജെപിയും വന്നത് വിചിത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എണ്ണ കംപനികള്‍ക്ക് തരാതരം പോലെ വില കൂട്ടാന്‍ അധികാരം നല്‍കിയവരാണ് ഇരു പാര്‍ടികളുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എണ്ണ കംപനികളെ പ്രീണിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞവരാണ് കോണ്‍ഗ്രസ്. 2015ലെ ബജറ്റില്‍ ഇന്ധനത്തിന് യുഡിഎഫ് സര്‍കാര്‍ ഒരു രൂപ നികുതി ഈടാക്കി. അന്ന് ഇന്നത്തേക്കാള്‍ പകുതിക്കടുത്ത് വില മാത്രമേ ഇന്ധനത്തിന് ഉണ്ടായിരുന്നുള്ളൂ.

ഞെരുക്കി തോല്‍പ്പിക്കാന്‍ കേന്ദ്രസര്‍കാരും അതിനു കുടപിടിക്കാന്‍ യുഡിഎഫും എന്നതാണ് അവസ്ഥ. ഇതെല്ലാം ജനം മനസിലാക്കുന്നുണ്ട്. അവര്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കില്ല. കേന്ദ്രത്തിന്റെ നയങ്ങളാണ് നികുതി വര്‍ധനവിലേക്കു നയിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളം കടക്കെണിയിലാണെന്നും ധനധൂര്‍ത്താണെന്നും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇപ്പോള്‍ അതിന്റെ ആവേശം കുറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷം ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടം. അത് 2021- 22ല്‍ 37.01 ശതമാനമായി കുറഞ്ഞു. 2223ല്‍ 36.38 ശതമാനമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: