KeralaNEWS

പോലീസിനു വീണ്ടും നാണക്കേട്: മകനെ കേസിൽ നിന്നൊഴിവാക്കാമെന്ന വാഗ്ദാനവുമായി വീട്ടമ്മയെ നിരന്തരം ഫോണിൽ ശല്യം ചെയ്ത എസ്.ഐക്കു സസ്പെൻഷൻ

തിരുവനന്തപുരം: ഗുണ്ടാ മാഫിയ ബന്ധത്തിന്റെ പേരിലുള്ള വകുപ്പു തല നടപടികൾ പോലീസിൽ തുടരുന്നതിനിടെ തിരുവനന്തപുരത്ത് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവം. മകനെ കേസിൽ നിന്നൊഴിവാക്കാമെന്ന വാഗ്ദാനവുമായി വീട്ടമ്മയെ നിരന്തരം ഫോണിൽ ശല്യം ചെയ്ത എസ്.ഐയെ സസ്പെന്റ് ചെയ്തു. സ്കൂളിലെ അടിപിടിക്കേസില്‍ പ്രതി സഥാനത്തുള്ള മകനെ കേസില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്ന വാഗ്ദാനവുമായി വീട്ടമ്മയെ ശല്യം ചെയ്ത പൊലീസുകാരനെതിരെയാണ് നടപടി. വീട്ടമ്മയെ നിരന്തരമായി ഫോണിൽ വിളിച്ച് മോശമായി പെരുമാറിയ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ എസ് ഐ: എന്‍ അശോക് കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. വീട്ടമ്മ നൽകിയ പരാതിയിലാണ് നടപടി.

നവംബര്‍ മാസത്തില്‍ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണത്തില്‍ കല്‍പ്പറ്റ സ്റ്റേഷനിലെ എസ് ഐ അബ്ദുള്‍ സമദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അച്ചടക്ക ലംഘനം നടത്തിയെന്ന് കാട്ടി കണ്ണൂര്‍ റേഞ്ച് ഡി ഐ ജിയാണ് സസ്പെൻഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പു തല അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു. ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു എടച്ചേരിയിലെ മുന്‍ എസ് ഐ ആയിരുന്ന അബ്ദുള്‍ സമദിനെതിരായി എടച്ചേരി സ്വദേശി നിജേഷും മക്കളും ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി. ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലിൽ കിടക്കേണ്ടി വന്നെന്ന് നിജേഷ് ആരോപിച്ചത്.

ഭാര്യയെ കൊണ്ട് ഗാര്‍ഹിക പീഡന പരാതി എഴുതി വാങ്ങിയത് സമദായിരുന്നു. ഇവർ തമ്മിലെ ബന്ധം ചോദ്യം ചെയ്താൽ വീണ്ടും കേസിൽ കുടുക്കുമെന്ന് എസ്‌ ഐ ഭീഷണിപ്പെടുത്തിയെന്നും നിജേഷ് ആരോപിച്ചിുന്നു. നിജേഷിന്റെ പരാതിയിൽ നേരത്തെ സമദിനെ കൽപ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നു എന്നായിരുന്നു പരാതി. പരാതിക്ക് പിന്നാലെയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയുള്ള നടപടി.

Back to top button
error: