KeralaNEWS

55 യാത്രക്കാരെ കയറ്റാതെ ഡൽഹിയിലേക്കു പറന്ന ഗോ ഫസ്റ്റിന് 10ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ന്യൂഡല്‍ഹി: 55 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍ലൈന് പത്തുലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. സംഭവത്തില്‍ വിവിധ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഗോ ഫസ്റ്റ് എയര്‍ലൈന് ഡിജിസിഎ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി. എയര്‍ലൈനിന്റെ ബസില്‍ കയറിയ 55 യാത്രക്കാരെയാണ് വിമാനത്തില്‍ കയറ്റാതെ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടത്. ബംഗലൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ മാസമാദ്യമായിരുന്നു സംഭവം.

യാത്രക്കാരെ വിമാനത്തില്‍ കയറ്റാന്‍ മറന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎ ഗോ ഫസ്റ്റ് എയര്‍ലൈന് നോട്ടീസ് നല്‍കിയത്. ആശയവിനിമത്തിലെ അപര്യാപ്തതയും ഏകോപനത്തിലെ പോരായ്മയുമാണ് വീഴ്ച സംഭവിക്കാന്‍ കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ വിശദീകരണം. വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തമ്മിലാണ് ഈ പോരായ്മകള്‍ സംഭവിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു. ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഗോ ഫസ്റ്റിന് വീഴ്ച സംഭവിച്ചതായി ഡിജിസിഎ ചൂണ്ടിക്കാണിക്കുന്നു.

Signature-ad

ബംഗലൂരുവില്‍ നിന്നും ഡല്‍ഹിയ്ക്കുള്ള ഫ്‌ലൈറ്റ് ജി 8 116 ആണ് യാത്രക്കാരെ മറന്നുകൊണ്ട് പറന്നുയര്‍ന്നത്. 55 പേരും എയര്‍ലൈനിന്റെ ബസില്‍ കാത്തിരിക്കെയാണ് വിമാനം പുറപ്പെട്ടത്. പിന്നീട് 55 യാത്രക്കാരില്‍ 53 പേരെ വേറൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. രണ്ടു യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തു. സംഭവത്തില്‍ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തുകൊണ്ട് നിരവധി പരാതികളാണ് ഉയര്‍ന്നത്. യാത്രക്കാരെ മറന്നതില്‍ ഗോ ഫസ്റ്റ് അധികൃതര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

Back to top button
error: