CrimeNEWS

പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പോക്‌സോ കേസ് പ്രതി ഒടുവിൽ പിടിയില്‍

തൊടുപുഴ: മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പോക്സോ പ്രതി പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പിടിയിലായത്. ഇന്നു പുലര്‍ച്ചെ ഇയാളുടെ വീടിന് സമീപത്തു നിന്നാണ് പ്രതിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പിടിയിലായ പ്രതി തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെ പൊലീനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.

പ്രതി ചാടിപോയ സംഭവത്തില്‍ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. പ്രതിക്ക് എസ്‌കോര്‍ട്ട് പോയ ഷമീര്‍ ഷാനു, എം വാഹിദ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. നെടുങ്കണ്ടം എസ്എച്ച്ഒയ്ക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടായേക്കും. ആവശ്യത്തിന് പോലീസുകാരില്ലാതെ പ്രതികളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടു പോയതാണ് ഇയാൾ രക്ഷപെടാൻ കാരണമായതെന്ന് ആരോപണമുണ്ട്.

ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ അച്ഛനാണ് പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. നെടുങ്കണ്ടത്തിനു സമീപം താന്നിമൂട്,പത്തിനിപ്പാറ, അമ്മഞ്ചേരിപ്പടി എന്നിവിടങ്ങളിൽ വച്ച് ഇയാളെ ആളുകൾ കണ്ടതായി പോലീസിനെ അറിയിച്ചിരുന്നു. രണ്ടു തവണ തെരച്ചിൽ സംഘത്തിനു മുന്നിലെത്തിയ പ്രതി ഓടി രക്ഷപെട്ടു. പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായിരുന്നില്ല.

ഏലത്തോട്ടവും കുരുമുളക് കൃഷിയുമുള്ള സ്ഥലത്ത് ഇയാൾ ഒളിച്ചിരിപ്പുണ്ടോയെന്ന് കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചും പോലീസ് പരിശോധന നടത്തിയിരുന്നു. പ്രതിയെ കണ്ടെത്താൻ ഇടുക്കിയിൽ നിന്നും പോലീസ് നായയെയും എത്തിച്ചും പരിശോധന നടത്തി. പ്രതിയുടെ വസ്ത്രത്തിൻ്റേയും ചെരുപ്പിൻ്റേയും മണം പിടിച്ച പോലീസ് നായ തോട്ടങ്ങളിലൂടെയും റോഡിലൂടെയും സഞ്ചരിച്ച് താമസക്കാരില്ലാത്ത വീടിനു മുകളിൽ നിന്നും വീണ്ടും ഏലത്തോട്ടത്തിലേക്ക് കയറിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

രണ്ടു പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുമ്പോൾ അഞ്ചു പോലീസുകാരെങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാൽ രണ്ടു പേർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ഇവരെ മജിസ്ട്രേറ്റിൻറെ വീടിനു മുന്നിൽ ഇറക്കിയ ശേഷം വാഹനം തിരികെപ്പോരുകയും ചെയ്തു. റിമാൻഡ് ചെയ്ത പ്രതികളെ ഏറ്റുവാങ്ങുന്നതിനുള്ള പേപ്പറിൽ ഒപ്പു വയ്ക്കാൻ പോലീസുകാരിലൊരാൾ കയറുന്നതിനിടെയാണ് പ്രതി മതിൽ ചാടി രക്ഷപെട്ടത്. കോടതിയിലേക്ക് പ്രതികളെയുമായി പോയ പോലീസുകാർക്കെതിരെ റിപ്പോ‍ർട്ട് കിട്ടിയാൽ വകുപ്പ് തല നടപടിയുണ്ടായേക്കുമെന്ന് ഇടുക്കി എസ് പി പറഞ്ഞു.

Back to top button
error: