CrimeNEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഗുജറാത്തിലെ ബിജെപി എംഎൽഎയ്‌ക്കെതിരെ പോക്‌സോ കേസ്

അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗുജറാത്തിലെ ബിജെപി എംഎൽഎ ഉൾപ്പടെ രണ്ടുപേർക്കെതിരെ പോക്‌സോ കേസ്. എംഎൽഎ ഗജേന്ദ്രസിങ് പർമറിനും, മഹേഷ് പട്ടേലിനുമെതിരെയാണ് പൊലീസ് കേസ് എടുത്തത്. ആദ്യം പോലീസ് കേസെടുത്തില്ലെന്നും സംഭവം വിവാദമായതോടെയാണു കേസെടുക്കാൻ തയാറായതെന്നും ആരോപണമുണ്ട്.
എംഎൽഎയും ഗുജറാത്തിലെ ബിജെപി നേതാവുമായ പർമറുമായി തങ്ങൾ അ‌ടുപ്പത്തിലായിരുന്നെന്ന് കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു.2020 നവംബറിൽ ജായ്‌സാൽമീറിലേക്കുള്ള യാത്രയ്ക്കിടെ ഗജേന്ദ്ര സിങും മഹേഷും ചേർന്ന് മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായും തുടർന്ന് ഇരുവരുമായി താൻ വഴക്കിട്ടതായും യുവതി പറയുന്നു.
ഇത് സംബന്ധിച്ച് പ്രതികൾക്കെതിരെ പരാതി നൽകിയെങ്കിലും കേസ് എടുക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് യുവതി രാജസ്ഥാനിലെ സിരോഹി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിറ്റിങ് എംഎൽഎയായ ഗജേന്ദ്രസിങ് കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്നെന്നും അ‌തിനാലാണ് പോലീസ് കേസെടുക്കാതിരുന്നതെന്നും ഇവർ പറയുന്നു. അഹമ്മദാബാദ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ തനിക്ക് തുടർച്ചയായി ഭീഷണികൾ വന്ന സാഹചര്യത്തിലാണ് 2021ൽ ആത്മഹത്യക്ക് ശ്രമിച്ചതെന്നും യുവതി പറഞ്ഞു. ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും പ്രതികൾക്കെതിരേ കർശന നടപടിയെടുക്കണം എന്നും ഇവർ ആവശ്യം ഉന്നയിച്ചു.

Back to top button
error: