KeralaNEWS

നാട്ടുകാർക്ക്‌ ആശ്വാസം; തട്ടേക്കാട്, പമ്പാവാലി, ഏഞ്ചല്‍വാലി ജനവാസമേഖലകളെ വന്യജീവി സങ്കേതങ്ങളില്‍നിന്നും ഒഴിവാക്കാന്‍ തീരുമാനം

തിരുവനന്തപുരം: നാട്ടുകാർക്ക്‌ ഇനി ആശ്വസിക്കാം, തട്ടേക്കാട്, പമ്പാവാലി, ഏഞ്ചല്‍വാലി ജനവാസ മേഖലകളെ വന്യജീവി സങ്കേതങ്ങളില്‍നിന്നും ഒഴിവാക്കാന്‍ സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗത്തിലാണ് തീരുമാനം. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട യോഗം പരിഗണിച്ചു.

തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ പമ്പാവാലി, ഏഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് 1978-ലും തട്ടേക്കാട് പക്ഷി സങ്കേതം 1983-ലും ആണ് രൂപീകൃതമായത്. യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമെ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍, പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിംഗ് തുടങ്ങി ബോര്‍ഡ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

Back to top button
error: