CrimeNEWS

അമ്മയുടെ നിരന്തരമായ പീഡനം, ആളുകളുടെ മുന്നില്‍ വെച്ച് നിരന്തരം തല്ലും, തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്ക്… സഹികെട്ട് 16-കാരന്‍ അച്ഛന്റെ തോക്കെടുത്ത് അമ്മയെ വെടിവെച്ചുകൊന്നു; പോലീസിൽ കീഴടങ്ങി

ധ്യപ്രദേശിലെ ഒരു പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് ആ ഫോണ്‍കോള്‍ വന്നത്. ഒരു കുട്ടിയായിരുന്നു ഫോണില്‍. അടിയന്തിരമായി വീട്ടിലേക്ക് വരണമെന്നാണ് അവന്‍ ആവശ്യപ്പെട്ടത്. എന്താണ് സംഭവമെന്ന് ആരാഞ്ഞപ്പോള്‍, അമ്മയെ താന്‍ കൊന്നു എന്നായിരുന്നു അവന്‍ പറഞ്ഞത്. എവിടെയാണ് വീട് എന്ന് അന്വേഷിച്ച് അറിഞ്ഞ ശേഷം പൊലീസ് സംഘം അവനെ തേടി എത്തി. അവന്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. അടുത്തായി ചോരയില്‍ കുളിച്ച് അമ്മയുടെ മൃതദേഹവും. അമ്മയെ വെടിവെച്ചു കൊന്ന തോക്കും അവനരികിലുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ പൊലീസ് സംഘം അവനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.

തികംഗര്‍ നഗരത്തിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. നഗരത്തിലെ ഒരു ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ വീട്ടിലാണ് ഈ കൊലപാതകം നടന്നത്. അയാള്‍ക്കും ഭാര്യയ്ക്കും ഒരു മകന്‍ മാത്രമാണുള്ളത്. 16 വയസ്സുള്ള, പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു കുട്ടി. പിതാവ് ജോലിക്കായി ബാങ്കില്‍ പോയ നേരത്താണ് ഈ 16-കാരന്‍ അമ്മയെ വെടിവെച്ചു കൊന്നത്. അച്ഛന്റെ പേരില്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് ഈ വിദ്യാര്‍ത്ഥി സ്വന്തം അമ്മയെ വെടിവെച്ചു കൊന്നത്. സംഭവസ്ഥലത്തു വെച്ചുതന്നെ അമ്മ മരിച്ചതായി പൊലീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അമ്മയുടെ നിരന്തരമായ പീഡനങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് ഈ 16-കാരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കുട്ടിക്കാലം മുതല്‍ അമ്മ തന്നെ ഉപദ്രവിക്കുമായിരുന്നുവെന്ന് പ്രതി പറഞ്ഞു. ആളുകളുടെ മുന്നില്‍ വെച്ച് നിരന്തരം തല്ലുമായിരുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കായിരുന്നു. പല വട്ടം പിതാവിനോട് പറഞ്ഞിട്ടും സ്വന്തം പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ അമ്മ തയ്യാറായില്ല. അതിനെ തുടര്‍ന്നാണ്, നിവൃത്തിയില്ലാതെ അമ്മയെ വധിച്ചതെന്നാണ് ഈ 16-കാരന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. അമ്മ മരിച്ചു വീണശേഷം കുട്ടി തന്നെയാണ് പൊലീസിനെ വിളിച്ചത്. പൊലീസ് വരുന്നത് വരെ അവന്‍ വീട്ടില്‍ തന്നെ നിന്നു. അതിനു ശേഷമാണ് പൊലീസ് ബാലനെ അറസ്റ്റ് ചെയ്തത്.

Back to top button
error: