LIFETravel

വിനോദസഞ്ചാരമേഖലയിൽ പുതിയ ദൗത്യം; ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇനി മുതല്‍ സൊസൈറ്റി, നിയമാവലിക്ക്‌ അംഗീകാരം 

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റി രൂപത്തിലേക്ക് മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും മന്ത്രിസഭ അംഗീകരിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷനെ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ടൂറിസം മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരിശീലനം, മാര്‍ക്കറ്റിംഗ്, മറ്റ് പിന്തുണാ സംവിധാനങ്ങള്‍ തുടങ്ങിയവ ഉറപ്പുനല്‍കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റിയായി മാറ്റുന്നതിനായാണ് ഈ തീരുമാനം.

ടൂറിസം മന്ത്രി ചെയര്‍മാനും ടൂറിസം സെക്രട്ടറി വൈസ് ചെയര്‍മാനും നിലവിലെ സംസ്ഥാന ഉത്തരവാദിത്ത മിഷന്‍ കോര്‍ഡിനേറ്റര്‍ സി.ഇ.ഒയുമായി പ്രവര്‍ത്തിക്കുന്ന രൂപത്തിലായിരിക്കും സൊസൈറ്റിയുടെ ഘടന. സൊസൈറ്റിയാകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ഫണ്ട് കൈപ്പറ്റാന്‍ ഉത്തരവാദിത്ത ടൂറിസത്തിന് തടസ്സമുണ്ടാകില്ല. യു.എന്‍.ഡി.പി നല്‍കിവരുന്ന കോ- ഫണ്ടിംഗ് രീതി സൊസൈറ്റി അല്ലാത്തതിനാല്‍ അവസാനിപ്പിച്ചിരുന്നു. ഇതിനും മാറ്റം വരും. സ്വതന്ത്ര സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലൂടെ ഭാവിയില്‍ പദ്ധതിവിഹിത വിനിയോഗം കുറച്ചു കൊണ്ടുവരാനും സാധിക്കും.

Signature-ad

2017 ല്‍ മിഷന് 40 തസ്തികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. സൊസൈറ്റിയാക്കുമ്പോള്‍ പുതിയ തസ്തിക, ആസ്തിസൃഷ്ടിക്കല്‍ എന്നിവ ഉണ്ടാകില്ല. അതിനാല്‍ അധിക സാമ്പത്തിക ബാദ്ധ്യതയും വരില്ല. അതേസമയം രജിസ്‌ട്രേഷന്‍ ഫീസ്, കണ്‍സള്‍ട്ടന്‍സി ചാര്‍ജ്ജ്, ഉല്‍പ്പന്ന വിപണനത്തിലൂടെയുള്ള കമ്മീഷന്‍, പരിശീലനം നല്‍കുന്നതിനുള്ള ഫീസ് തുടങ്ങിയവ ഈടാക്കാന്‍ സാധിക്കുന്നതോടെ വരുമാനം വര്‍ധിക്കുകയും ചെയ്യും. സൊസൈറ്റിയാകുന്നതോടെ സ്വതന്ത്ര സ്വഭാവത്തോടെ കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാനും മിഷന് സാധിക്കും. ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ നിലവില്‍ 24000 പ്രാദേശിക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്ക് റിവോള്‍വിംഗ് ഫണ്ട് നല്‍കുന്നുണ്ട്. 1,50,000 കുടുംബങ്ങള്‍ക്ക് മിഷന്‍ വഴി വരുമാനവും ലഭിക്കുന്നുണ്ട്.

Back to top button
error: