KeralaNEWS

ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോകും വഴി നഷ്ടപ്പെട്ട തുക ബന്ധപ്പെട്ട കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍

  ആലപ്പുഴ:  കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയപ്പോള്‍ നഷ്ടപ്പെട്ട 1,10,000 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍നിന്ന് ഈടാക്കുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യമായി പുരോഗമിച്ചിട്ടില്ല. കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷിച്ച് റിപ്പോർട്ട് ഉന്നത അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ഒരാഴ്ച മുന്‍പ് നഷ്ടപ്പെട്ട പണത്തിന്റെ കാര്യത്തില്‍ മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പരാതി നല്‍കിയ രീതിയെപ്പറ്റിയും വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്.

ഡിപ്പോയില്‍ നിന്നു പണം നഷ്ടപ്പെട്ടാല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പരാതി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇവിടെ പണവുമായി പോയ താല്‍കാലിക ജീവനക്കാരിയാണ് പരാതിപ്പെട്ടത്. പണം കൊണ്ടുപോയതിലും ചട്ടലംഘനങ്ങളുണ്ട്. പണം കൊണ്ടുപോകുമ്പോള്‍ ഉത്തരവാദപ്പെട്ട ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ഒപ്പം പോകണം. യാത്രാബസില്‍ പണം കൊണ്ടുപോകരുതെന്നും നിര്‍ദേശമുണ്ട്. ഇതൊന്നും പാലിക്കപ്പെട്ടില്ല.

ഡിപ്പോയില്‍നിന്ന് ഒരു കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ബാങ്കിലേക്കാണ് പണം കൊണ്ടുപോയത്. തിരക്കുള്ള ബസിലാണ് പോയതെന്ന് താല്‍കാലിക ജീവനക്കാരി മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ കയറിയ ബസില്‍ 20ല്‍ താഴെ യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

ഡ്യൂട്ടിയിലുണ്ടായിരുന്ന ടിക്കറ്റ് ഇഷ്യുവര്‍ പണം കെട്ടുകളാക്കി കാഷ് ബുക്കില്‍ നോട്ടുകളുടെ എണ്ണം ഉള്‍പ്പെടെ എഴുതി വച്ച ശേഷം ഡ്യൂട്ടി കഴിഞ്ഞു പോയി. പിന്നീടു വന്ന ഡേറ്റ എന്‍ട്രി ഓപ്പറേറ്ററാണ് താല്‍കാലിക ജീവനക്കാരിയെ പണം ഏല്‍പിച്ചത്. ബസില്‍ കയറിയപ്പോള്‍ ബാഗിന്റെ സിപ് തുറന്ന് പണം അപഹരിച്ചെന്നാണ് ജീവനക്കാരി പറയുന്നത്. ബസില്‍നിന്ന് ഇറങ്ങിയപ്പോഴാണ് ഇത് മനസ്സിലായതെന്നും മൊഴി നൽകിയിട്ടുണ്ട്.

സംഭവം നടന്ന ദിവസം ഡിപ്പോയില്‍ ജീവനക്കാര്‍ കുറവായിരുന്നു. സാധാരണ പണം കൈകാര്യം ചെയ്യുന്ന ഓഫിസ് അസിസ്റ്റന്റ് തിരുവനന്തപുരത്ത് പരിശീലനത്തിലും സ്റ്റേഷന്‍ ചുമതലയുള്ള ജീവനക്കാരന്‍ അവധിയിലുമായതിനാല്‍ രണ്ടു ജീവനക്കാര്‍ മാത്രമാണ് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.

Back to top button
error: