IndiaNEWS

‘വര്‍ഗീയവാദികളുടെ ആവാസ കേന്ദ്രമായി നിയമനിര്‍മാണ കേന്ദ്രങ്ങള്‍ മാറുമ്പോള്‍ ബ്രിട്ടാസിനെപ്പോലുള്ളവരുടെ സാന്നിധ്യം നല്‍കുന്ന ആശ്വാസം അനിര്‍വചനീയം.’ ജോണ്‍ ബ്രിട്ടാസ് എംപിക്ക് പ്രശംസ ചൊരിഞ്ഞ് കെ.ടി ജലീല്‍

രാജ്യസഭയിലെ ഇടപെടലുകള്‍ക്ക് ജോണ്‍ ബ്രിട്ടാസ് എംപിക്ക് പ്രശംസ ചൊരിഞ്ഞ്  മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീല്‍.”താങ്കളെ രാജ്യസഭാ അംഗമാക്കാന്‍ എടുത്ത തീരുമാനം എത്രമാത്രം ഉചിതമായിരുന്നെന്ന് ഓരോ ദിവസവും തെളിയിക്കുന്നു”വെന്ന് കെ ടി ജലീല്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. ‘വര്‍ഗീയവാദികളുടെ ആവാസ കേന്ദ്രമായി നിയമനിര്‍മാണ കേന്ദ്രങ്ങള്‍ മാറുമ്പോള്‍ ബ്രിട്ടാസിനെപ്പോലുള്ളവരുടെ സാന്നിധ്യം നല്‍കുന്ന ആശ്വാസം അനിര്‍വചനീയമാണ്’ അദ്ദേഹം പറഞ്ഞു.

ഏകസിവില്‍കോഡ് നടപ്പിലാക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ക്കെതിരെ മറുവാദമുയര്‍ത്തി പ്രതിരോധിക്കാന്‍ താങ്കളടക്കമുള്ളവര്‍ ഉണ്ടെന്നത് വലിയ പ്രതീക്ഷ നല്‍കുന്നു. സഭയില്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുക. നൂറ്റാണ്ടുകളായി ഇന്‍ഡ്യയിലെ ന്യൂനപക്ഷങ്ങളും വിവിധ ഗോത്രവര്‍ഗങ്ങളും അനുഭവിക്കുന്ന വ്യക്തിനിയമ അവകാശങ്ങള്‍ റാഞ്ചിക്കൊണ്ടു പോകാന്‍ കാവിയണിഞ്ഞ കഴുകന്‍മാര്‍ വട്ടമിട്ട് പറക്കുന്ന കാര്യം താങ്കളും മതനിരപേക്ഷ ചേരിയിലെ മറ്റംഗങ്ങളും മറന്നു പോകരുത്. നമ്മുടെ ശ്രദ്ധക്കുറവും മൗനവും പോലും മതഭ്രാന്തന്‍മാര്‍ വളമാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കാലമാണിതെന്നും ജലീല്‍ കുറിച്ചു.

ഹിന്ദിയും ഇഗ്ലീഷും ഇടകലര്‍ത്തിയുള്ള ബ്രിട്ടാസിന്റെ സംസാരം കൂടുതല്‍ ആകര്‍ഷകമായി തോന്നിയെന്നും ഇഗ്ലീഷ് വേണ്ടത്ര വശമില്ലാത്ത സഹഅംഗങ്ങള്‍ക്കും പ്രസംഗം കൗതുകത്തോടെ കേള്‍ക്കാന്‍ അത് പ്രചോദനമാകുമെന്നും ജലീല്‍ പറയുന്നു. അതേസമയം ബ്രിട്ടാസിന്റെ ശത്രുക്കള്‍ ബ്രിട്ടാസിന്റെ വര്‍ഗം തന്നെയായ മാധ്യമ പ്രവര്‍ത്തകരാണെന്നും അദ്ദേഹം ആരോപിച്ചു. വളരെ പ്രസക്തമായ പ്രസംഗ ശകലങ്ങള്‍ പോലും മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നുവെന്നാണ് ജലീല്‍ വ്യക്തമാക്കുന്നത്.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും ജോണ്‍ ബ്രിട്ടാസും തമ്മില്‍ നടന്ന സംവാദം ഏറെ ശ്രദ്ധേയമായിരുന്നു. രാജ്യസഭയിലെ ഇടപെടലില്‍ മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും നേരത്തെ ബ്രിട്ടാസിനെ അഭിനന്ദിച്ചിരുന്നു.

Back to top button
error: