IndiaNEWS

പൊഴിയൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ മുംബൈയിൽ കണ്ടെത്തി, നാട്ടിൽ നിന്ന് മുങ്ങിയത് പർദ്ദ ധരിച്ച്

തിരുവനന്തപുരം പൊഴിയൂരിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തി. മുംബൈയിലെ ഒരു ഹോം സ്റ്റേയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യയെന്നുറപ്പിച്ച കേസിലാണ് നിർണ്ണായക വഴിത്തിരിവ്. പൊഴിക്കരയിൽ നിന്നും പർദ്ദ ധരിച്ചു പോയ പെൺകുട്ടി കളിയിക്കവിളയിലെ ഒരു കടയിൽ ഗൂഗിൾ പേ ഉപയോഗിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്.

ഇക്കഴിഞ്ഞ 28നാണ് പൊഴിയൂരിൽ പൊഴിക്കരയിൽ നിന്ന് പെൺകുട്ടിയെ കാണാതാകുന്നത്. പൊഴിക്കരയിൽ പെൺകുട്ടിയുടെ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയതോടെയാണ് ആത്മഹത്യ എന്ന് ഉറപ്പിച്ചത്. വീട്ടിൽ നിന്ന് കുറിപ്പും, മൊബൈൽ ഫോണും ലഭിച്ചു.

Signature-ad

ഇതിനിടയിൽ പൊഴിക്കരയിൽ നിന്ന് മടങ്ങുന്ന വഴിയിലെ സി.സി.ടി.വികളിൽ പെൺകുട്ടിയുടെ ശരീരഘടനയുള്ള ഒരു യുവതി പർദ്ദ ധരിച്ചു പോകുന്നത് പൊലീസ് കണ്ടെത്തി. തുടർന്ന് ഇവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഒടുവിൽ കളിയിക്കാവിളയിലെ കടയിൽ പർദ്ദ ധരിച്ച സ്ത്രീ എത്തിയതായി സ്ഥിരീകരിച്ചു. ഇവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. 200 രൂപ ഗൂഗിൾ പേ ചെയ്‌താൽ പണമായി നൽകാമോയെന്നു പെൺകുട്ടി ആവശ്യപ്പെട്ടെന്നും അത് നൽകിയെന്നും കടക്കാരൻ മൊഴി നൽകി. ഗൂഗിൾ പേ നമ്പർ വിശദമായി പരിശോധിച്ചപ്പോൾ കാണാതായ പെൺകുട്ടിയുടെ ആർക്കുമറിയാത്ത നമ്പറാണെന്ന് സ്ഥിരീകരിച്ചു.

ഈ നമ്പർ ഉപയോഗിച്ച് മാർത്താണ്ഡത്തെ ബാങ്കിൽ തുടങ്ങിയ അക്കൗണ്ടും പൊലീസ് പരിശോധിച്ചു. പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് മുംബൈയിലെ ഒരു ഹോം സ്റ്റേയിലേക്കു പണം കൈമാറിയെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് സംഘം മുംബൈയിലേക്ക് പുറപ്പെട്ടു. മുംബൈയിലെ ഒരു കോളനിയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

നാളെ പെൺകുട്ടിയുമായി പൊഴിയൂർ പൊലീസ് സംഘം കേരളത്തിലെത്തും. പെൺകുട്ടിയുടെ യാത്രയുടെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനാണ് പൊലീസ് തീരുമാനം. പെൺകുട്ടിയുടെ യാത്രയ്ക്ക് സഹായിച്ച മാർത്താണ്ഡം സ്വദേശിയായ യുവാവിനെക്കുറിച്ചും അന്വേഷിച്ചു വരികയാണ്.

Back to top button
error: