KeralaNEWS

വിഴിഞ്ഞം സമരക്കാരോട് സർക്കാരിന്‍റെ പ്രതികാര നടപടി പാടില്ലെന്ന് ഓർത്ത‍ഡോക്സ് സഭാധ്യക്ഷൻ

ദില്ലി: വിഴിഞ്ഞം സമരക്കാരോട് സർക്കാരിന്‍റെ പ്രതികാര നടപടി പാടില്ലെന്ന് ഓർത്ത‍ഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. പ്രതികാര നടപടികളിലൂടെ സമരത്തെ ഇല്ലാതാക്കാൻ ആകില്ലെന്ന് പറഞ്ഞ കാത്തോലിക്ക ബാവ, പ്രശ്നം പരിഹരിക്കാന്‍ ഇടപെടണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും അറിയിച്ചു.

വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ അനുവദിക്കണമെന്നാണ് ഓർത്ത‍ഡോക്സ് സഭയുടെ നിലപാട്. എന്നാല്‍, തീരവാസികളെ വിശ്വാസത്തിലെടുത്ത് വേണം പദ്ധതി നടപ്പാക്കാനെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ആവശ്യപ്പെട്ടു. ആളുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. സമരം കൈവിട്ട് പോകുന്ന അപകടകരമായ അവസ്ഥയിലേക്ക് പോകരുത്. പ്രതികാര നടപടികളിലൂടെ സമരത്തെ ഇല്ലാതാക്കാനാകില്ലെന്നും സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കി വേണം പദ്ധതി നടപ്പാക്കാനെന്നും കാതോലിക്ക ബാവ ദില്ലിയില്‍ പറഞ്ഞു.

അതേസമയം, വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നില്‍ സമരസമിതി തടിച്ചുകൂടി. കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വെറുതെ വിടണമെന്നാണ് ആവശ്യം. രണ്ട് പൊലീസ് ജീപ്പുകൾ മറിച്ചിട്ടു.

Back to top button
error: