CrimeNEWS

ഡിഅഡിക്ഷന്‍ സെന്ററില്‍നിന്ന് മടങ്ങിയെത്തിയ യുവാവ് കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്തു

ന്യൂഡല്‍ഹി: ലഹരിക്കടിമയായ യുവാവ് മാതാപിതാക്കളടക്കം നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം മേഖലയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. യുവാവിന്റെ മാതാപിതാക്കളും സഹോദരിയും മുത്തശ്ശിയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കേശവ് (25) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഡിഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു കേശവ് കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മടങ്ങിയെത്തിയത്. അതിനിടെ യുവാവും വീട്ടുകാരുമായി തര്‍ക്കമുണ്ടായി. രാത്രി വീട്ടുകാര്‍ ഉറങ്ങുന്നതിനിടെ പ്രതി വെട്ടിയും കുത്തിയും ഇരകളുടെ മരണമുറപ്പാക്കി. ഈ സമയം ഇയാള്‍ പൂര്‍ണമായും ലഹരിയിലായിരുന്നുവെന്നാണ് വിവരം. പ്രതിയുടെ മുത്തശ്ശി ദീവാനിദേവി (75), പിതാവ് ദിനേശ് (50), അമ്മ ദര്‍ശന (45), സഹോദരി ഉര്‍വശി (18) എന്നിവരുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലും ശൗചാലയത്തിലുമായാണ് കാണപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി പത്തരയോടെ പോലീസിനു ലഭിച്ച അജ്ഞാത സന്ദേശത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടി.

 

Back to top button
error: