KeralaNEWS

പാസ്പോർട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേരള പോലീസിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തി​ന്റെ അംഗീകാരം

തിരിവനന്തപുരം: പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നല്‍കുന്ന അംഗീകാരത്തിന് കേരള പോലീസ് അര്‍ഹമായി. ന്യൂഡൽഹിയില്‍ നടന്ന ചടങ്ങില്‍ പോലീസ് ആസ്ഥാനത്തെ എസ്.പി ഡോ. നവനീത് ശര്‍മ്മ വിദേശകാര്യമന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കറില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേരളത്തിനു പുറമെ തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രവര്‍ത്തനമികവിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും പാസ്പോര്‍ട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ച് നല്‍കുന്ന ഈ പുരസ്കാരം കഴിഞ്ഞ വര്‍ഷങ്ങളിലും കേരള പോലീസിന് ലഭിച്ചിരുന്നു. പോലീസിലെ സാങ്കേതികവിദഗ്ദ്ധര്‍ നിര്‍മ്മിച്ച ഇ-വി ഐ പി എന്ന സംവിധാനമാണ് പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധയിലെ കാലതാമസം ഒഴിവാക്കുന്നതിന് കേരളാ പോലീസിന് സഹായകമായത്.

2017 ല്‍ തൃശ്ശൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ നടപ്പിലാക്കിയ ഈ സംവിധാനം രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് വിതരണം ചെയ്യുന്ന ജില്ലയായ മലപ്പുറത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് വന്‍ വിജയമായി. തുടര്‍ന്ന് 20 പോലീസ് ജില്ലകളിലേയ്ക്കും ഇത് വ്യാപിപ്പിച്ചു. പോലീസ് ക്ലിയറന്‍സ് ലഭിക്കുന്നതിനുളള കാലയളവ് 48 മണിക്കൂര്‍ മുതല്‍ 120 മണിക്കൂര്‍ വരെയാക്കി ചുരുക്കാന്‍ ഇതുവഴി കഴിഞ്ഞു. അപേക്ഷകരുടെ സംതൃപ്തിയുടെയും നടപടിക്രമത്തിന്‍റെ വേഗത്തിന്‍റെയും അടിസ്ഥാനത്തിലാണ് മികച്ച സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തത്.

Back to top button
error: