NEWSSports

ലോകകപ്പ്: ഏഷ്യയുടെ പ്രതീക്ഷയുമായി ഖത്തർ ഇന്നിറങ്ങുന്നു

ദോഹ: സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കളിക്കുന്നതിന്റെ ത്രില്ലറിലാണ് ഖത്തര്‍.ആതിഥേയ രാഷ്ട്രമെന്ന നിലയിലാണ് ഖത്തറിന് യോഗ്യത ലഭിച്ചത്.
ലോക റാങ്കിങില്‍ 50ാം സ്ഥാനത്താണ് ഖത്തർ. ഇന്ന് രാത്രി 9.30നാണ് ഖത്തറും ഇക്വഡോറുമായുള്ള ഉദ്ഘാടന മല്‍സരം.സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരു അട്ടിമറി വിജയത്തിനാണ് ഖത്തറിന്റെ ശ്രമം.
ലോകകപ്പ് മുന്നിൽ കണ്ട് വളരെ ശ്രദ്ധയോടെയാണ് ഖത്തർ ടീമിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.ദീർഘകാലമായുള്ള അവരുടെ പരിശ്രമത്തിന്റെ ഫലമാണ് ഇന്നത്തെ ടീം.
അത് വെറുതെയായില്ല.ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് നേടിയാണ് ഖത്തര്‍ ലോകകപ്പ് കളിക്കാനിറങ്ങുന്നത്.ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ കരുത്തരായ ജപ്പാനെ 3-1ന് പരാജയപ്പെടുത്തിയാണ് ഖത്തര്‍ കിരീടം നേടിയത്. ഖത്തറിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പൊന്‍തൂവല്‍ ആയിരുന്നു ഇത്.
ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഖത്തറിന്റെ സ്ഥാനം. ഫെലിക്‌സ് സാഞ്ചസ് എന്ന സ്പാനിഷ് പരിശീലകനാണ് ഖത്തറിനെ പരിശീലിപ്പിക്കുന്നത്. ആക്രമണ ഫുട്‌ബോളിനാണ് ഖത്തര്‍ പ്രധാന്യം നല്‍കുന്നത്. ഹസ്സന്‍ ഹൈഡോസ്, അലി അസാഡല്ല, അബ്ദെല്‍കരീം സാലെം, ഹാതെം അബ്ദെല്‍ അസീസ്, ഇസ്മായില്‍ മുഹമ്മദ്, അലി അഫീഫ്, ഹമീദ് ഇസ്മായില്‍ എന്നിവരാണ് ഖത്തറിന്റെ പ്രധാന താരങ്ങള്‍. ഗോള്‍ വലകാക്കുന്നത് സാദ് അല്‍ ഷീബ് ആണ്.

ഖത്തര്‍ സ്റ്റാഴ്‌സ് ലീഗില്‍ കളിക്കുന്ന താരങ്ങളാണ് ടീമില്‍ അധികം ഉള്ളത്. അക്രം അഫീഫാണ് ടീമിലെ പ്രധാനി. തന്ത്ര ശാലിയായ ഇടത് വിങ്ങറാണ് താരം. സ്പാനിഷ് ലീഗില്‍ വിയ്യാറയലിനൊപ്പം നേരത്തെ കളിച്ചിരുന്ന താരം ബെല്‍ജിയന്‍ ലീഗിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താരത്തിന്റെ ജേഷ്ടന്‍ അലിയും ടീമിലുണ്ട്. അല്‍ സാദ് ക്ലബ്ബിന് വേണ്ടി കളിക്കുന്ന അല്‍ ഹൈദോസും ടീമിന്റെ നട്ടെല്ലാണ്. രാജ്യത്തെ നാലാമത്തെ ടോപ് സ്‌കോറര്‍ ആണ് ഇദ്ദേഹം.

അല്‍മോയിസ് അലിയിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. എഎഫ്‌സി കപ്പില്‍ ഒമ്ബത് ഗോളുകളും കോണ്‍കാകാഫ് ഗോള്‍ഡന്‍ കപ്പിൽ നാലും ഗോളും താരം നേടിയിരുന്നു. ഓസ്‌ട്രേലിയയിലും സ്‌പെയിനിലും കളിച്ച അലിയുടെ പരിചയസമ്ബത്ത് ടീമിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

ഗ്രൂപ്പ് എയില്‍ യൂറോപ്പിലെ പ്രബല ശക്തികളായ നെതര്‍ലന്റസ്, ആഫ്രിക്കന്‍ പ്രമുഖരായ സെനഗല്‍, ലാറ്റിന്‍ അമേരിക്കന്‍ വീരന്‍മാരായ ഇക്വഡോര്‍ എന്നിവരുമായാണ് ഖത്തര്‍ ഏറ്റുമുട്ടേണ്ടത്. നെതര്‍ലന്റസും സെനഗലും ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ അനായാസം എത്തിയേക്കാം. എന്നാല്‍ കിട്ടിയ അവസരം അറബ് രാജ്യം മുതലെടുത്താല്‍ ഒരു അട്ടിമറി തന്നെ ഇന്ന് പ്രതീക്ഷിക്കാം.

വിദേശത്തെ നീണ്ടകാല പരിശീലനത്തിന് ശേഷം ഖത്തര്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇക്വഡോറിനെതിരേ ഉദ്ഘാടന മല്‍സരത്തിന് ഖത്തര്‍ ഇറങ്ങുമ്ബോള്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഒന്നടങ്കം ആതിഥേയ രാഷ്ട്രത്തിന്റെ വിജയത്തിനായി മോഹിക്കുമെന്നുറപ്പ്. ആര്‍ത്തുവിളിക്കുന്ന ആരവങ്ങളുടെയും അണമുറിയാത്ത പ്രാര്‍ഥനകളുടെയും സമ്മര്‍ദ്ദത്തെ അതിജയിക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞാല്‍ ലോകകപ്പിന്റെ ആവേശം ആകാശത്തോളമുയരുമെന്നുറപ്പാണ്.

Back to top button
error: