IndiaNEWS

കമൽ നാഥ് ക്ഷേത്രത്തിന്റെ ആകൃതിയുള്ള കേക്ക് മുറിച്ചത് വിവാദത്തിൽ; വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ബിജെപി

ഭോപ്പാൽ: കേക്ക് മുറിച്ച് വിവാദത്തിലായിരിക്കുകയാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കമൽ നാഥ്. ക്ഷേത്രത്തിന്റെ ആകൃതിയുള്ള കേക്ക് മുറിച്ചതാണ് വിവാദമായത്. കേക്കിനു മുകളിൽ ഒരു ഹനുമാൻ രൂപവും ഉണ്ടായിരുന്നു. മതചിഹ്നങ്ങളുള്ള കേക്ക് മുറിച്ച് കമൽനാഥ് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിം​ഗ് ചൗഹാൻ ആരോപിച്ചു.

കമൽ നാഥും അദ്ദേഹത്തിന്റെ പാർട്ടിയും വ്യാജ ഭക്തർ ആണ്. അവർക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ല. ഒരിക്കൽ രാമക്ഷേത്ര നിർമ്മാണത്തെ എതിർത്ത അതേ പാർട്ടിയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. എന്നാൽ അത് തെരഞ്ഞെടുപ്പിൽ തങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം ഹനുമാൻ ഭക്തനായി മാറി, ഹനുമാന്റെ ചിത്രം പതിച്ച ജന്മദിന കേക്ക് ആർക്കെങ്കിലും സങ്കൽപ്പിക്കാനാകുമോ, അതേ കേക്ക് മുറിക്കുന്നതും സനാതന ധർമ്മത്തെയും അതിന്റെ അനുയായികളെയും അപമാനിക്കുന്നതിന് തുല്യമാണ്,” ശിവരാജ് സിം​ഗ് ചൗഹാൻ പറഞ്ഞു.

വ്യാഴാഴ്ചയാണ് കമൽനാഥിന്റെ 76ാം ജന്മദിനം. എന്നാൽ അദ്ദേഹത്തിന്റെ അനുയായികളും പാർട്ടി പ്രവർത്തകരും ചൊവ്വാഴ്ച അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ ചിന്ദ്വാര ജില്ലയിലെ വീട്ടിൽ ജന്മദിനം മുൻകൂട്ടി ആഘോഷിച്ചു. ഈ ചടങ്ങിലാണ് ക്ഷേത്രാകൃതിയിലുള്ള കേക്ക് മുറിച്ചത്. കഴിഞ്ഞയിടയ്ക്ക്, ഇൻഡോറിലെ ഖൽസ കോളേജിൽ നടന്ന ഗുരുനാനാക്ക് ജയന്തി പരിപാടിയുടെ സംഘാടകർ കമൽനാഥിനെ ക്ഷണിച്ചതിനും അദ്ദേഹത്തെ ആദരിച്ചതിനും എതിരെ ​ഗായകൻ മൻപ്രീത് സിംഗ് കാൺപുരി ആഞ്ഞടിച്ചിരുന്നു. 1984-ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വിഷയം ഉന്നയിച്ചാണ് കോൺ​ഗ്രസ് നേതാവിനെ ചടങ്ങിന് വിളിച്ചതിനെ മൻപ്രീത് സിം​ഗ് വിമർശിച്ചത്.

Back to top button
error: