KeralaNEWS

സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും അനുശോചിച്ചു

കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി മുൻ അധ്യക്ഷനുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലർത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയെയും സതീശന്റെ ബന്ധുമിത്രാദികളെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവും നിസ്വാര്‍ത്ഥനായ കോണ്‍ഗ്രസ് നേതാവും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്നു സതീശന്‍ പാച്ചേനിയെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു . കെ.എസ്.യു യൂണിറ്റ് അധ്യക്ഷനില്‍ തുടങ്ങി സംസ്ഥാന അധ്യക്ഷനായി അവകാശ സമര പോരാട്ടങ്ങളിലൂടെയാണ് പാച്ചേനി സംസ്ഥാന രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും തന്റെ സ്ഥാനം അടയാളപ്പെടുത്തിയത്. ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുക മാത്രമല്ല, സഹപ്രവര്‍ത്തകര്‍ക്ക് കൂടി ആ ഊര്‍ജം പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹത്തിനായി. എല്ലാ കാലങ്ങളിലും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുക്കാനും പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്ന് അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാനുമുള്ള ആര്‍ജവം പാച്ചേനിക്കുണ്ടായിരുന്നു.

സഹപ്രവര്‍ത്തകരെ എന്നും ചേര്‍ത്ത് നിര്‍ത്തിയ നേതാവിനെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. അപ്രതീക്ഷിതമായ ഈ വിയോഗം താങ്ങാനാകാത്ത വേദനായാണ്. കോണ്‍ഗ്രസ് കുടുംബത്തിന് നികത്താനാകാത്ത നഷ്ടം. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക്‌ചേരുന്നു.

Back to top button
error: