IndiaNEWS

പ്രമുഖ നടി വൈശാലി ടക്കർ ജീവനൊടുക്കി, മുൻ കാമുകൻ ഭീഷണിപ്പെടുത്തി, ശല്യംചെയ്തു എന്ന് ആത്മഹത്യാ കുറിപ്പ്

ഹിന്ദി സീരിയൽ നടി വൈശാലി ടക്കറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ‘യേ രിസ്താ ക്യാ കെഹ്‌ലാത ഹേ’, ‘സസുരാൽ സിമർ കാ’ എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ്. മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വൈശാലിയുടെ മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്ന് ഇൻഡോർ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. മുൻ കാമുകൻ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നതായും, വളരെയധികം സമ്മർദത്തിലായിരുന്നു എന്നുമാണ് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. രാവിലെ വൈശാലിയെ കാണാതിരുന്നതിനെ തുടർന്നു പിതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈശാലി അഭിനയരംഗത്തേക്ക് എത്തുന്നത് ‘യേ രിസ്താ ക്യാ കെഹ്‌ലാത ഹേ’ എന്ന സീരിയലിലൂടെ 2015ലാണ് . സസുരല്‍ സിമര്‍ കായിലെ അഞ്ജലി ഭരദ്വാജ്, സൂപ്പര്‍ സിസ്റ്റേഴ്‌സിലെ ശിവാനി ശര്‍മ്മ, വിഷ അമൃത്: സിതാരയിലെ നേത്ര സിംഗ് റാത്തോഡ്, മന്‍മോഹിനി 2 ലെ അനന്യ മിശ്ര എന്നീ കഥാപാത്രങ്ങളിലൂടെയാണ് വൈശാലി അറിയപ്പെടുന്നത്. 2015 മുതല്‍ 2016 വരെ സഞ്ജനയായി അഭിനയിച്ച ‘യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ’ 2016ല്‍ വൃന്ദയായി അഭിനയിച്ച ‘യേ ഹേ ആഷിഖി’ എന്നീ സീരിയലുകൾ വൻജനപ്രീതി നേടിക്കൊടുത്തു.

ബിഗ്ബോസ് താരം നിഷാന്ത് മൽക്കാനി നായികയായ ‘രക്ഷാബന്ധൻ’ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. ‘കനക് സിംഗ്സാല്‍ സിംഗ് താക്കൂ’റിന്റെ വേഷമായിരുന്നു ആ പരമ്പരയിൽ വൈശാലിക്ക്. ഇൻസ്റ്റഗ്രാമിൽ അവസാനം പങ്കുവച്ചത് തമാശനിറഞ്ഞ റീലുകളും വിഡിയോകളും കാണുമ്പോൾ വൈശാലിയുടെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Back to top button
error: