IndiaNEWS

കോണ്‍ഗ്രസിലെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ എനിക്ക് വോട്ട് ചെയ്യേണ്ടെന്ന് ശശി തരൂര്‍, അധ്യക്ഷനാകുന്നയാള്‍ ഗാന്ധി കുടുംബത്തിലെ ‘റിമോട്ട് കണ്‍ട്രോളില്‍’ ആയിരിക്കുമെന്ന് പറയുന്നത് അവരെ അപമാനിക്കുന്നത് പോലെയാണെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. 2014, 2019 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തിരസ്‌കരിച്ച വോട്ടര്‍മാരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയുന്ന വിധത്തിലുള്ള മാറ്റമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താത്തതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുറേയേറെ ന്യൂനതകള്‍ നിലനില്‍ക്കുന്നതായും ഡൽഹിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഖാര്‍ഗെയ്ക്കും തനിക്കുമിടയില്‍ യാതൊരു ശത്രുതയുമില്ല. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന നിലയിലാണ് തങ്ങള്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ടുപോയ പ്രവര്‍ത്തകരേയും വോട്ടര്‍മാരേയും പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കുന്ന വിധത്തിലുള്ള മാറ്റമാണ് ആഗ്രഹിക്കുന്നത്.

അതേസമയം, ഖാര്‍ഗെയ്ക്കായി പാര്‍ട്ടിയിലെ നേതാക്കള്‍ രംഗത്തിറങ്ങുന്നതിലുള്ള അതൃപ്തിയും തരൂര്‍ പ്രകടമാക്കി. ഖാര്‍ഗെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയല്ലെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും ചില നേതാക്കള്‍ അത്തരത്തിലല്ല പ്രവര്‍ത്തിക്കുന്നത്. അത് ന്യായമല്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിട്ടി പരിശോധിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. ഖാര്‍ഗെക്ക് വേണ്ടി മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല പരസ്യമായി പ്രചരണ രംഗത്തെത്തിയതാണ് തരൂരിനെ അതൃപ്തനാക്കിയത്.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കുന്നത് ശശി തരൂരായാലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയായാലും കോണ്‍ഗ്രസ് കുടുംബത്തിന്റെ ‘റിമോട്ട് കണ്‍ട്രോളില്‍’ ആയിരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇരുവരും ഔന്നത്യവും അറിവുമുള്ള നേതാക്കളാണ്. അധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കുന്നയാള്‍ ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് പറയുന്നത് അവരെ അപമാനിക്കുന്നത് പോലെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്തായാലും ശശി തരൂർ പൊതുവെ നിരാശനാണ്. ഗാന്ധി കുടുംബത്തിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി എന്ന നിലയിലാണ് മല്ലികാർജുൻ ഖാര്‍ഗെ സ്വീകരിക്കപ്പെടുന്നത്. ഖാര്‍ഗെയ്ക്കു പരസ്യപിന്തുണ പ്രഖ്യാപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മാർഗനിർദേശം ലംഘിക്കുകയാണെന്നും ചുമതല വഹിക്കുന്നവർ പ്രചാരണം നടത്തരുതെന്ന നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് വരണാധികാരിയാണ് ഇതിൽ നടപടി എടുക്കേണ്ടതെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

അതേസമയം, അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കുകയാണ് മുതിർന്ന നേതാക്കളടക്കം മല്ലികാർജുന ഖാർഗക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തുന്നത്. ഇതിനിടെ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ആശയക്കുഴപ്പം തുടരുകയാണ്.

നേരത്തേ തയ്യാറാക്കിയ പട്ടികയിൽനിന്ന് ദിവസങ്ങൾക്കുള്ളിൽ അഞ്ഞൂറോളം പേരുകൾ വെട്ടി പകരം, പുതുതായി അറുന്നൂറിലധികം പേരുകൾ ഉൾപ്പെടുത്തി. കഴിഞ്ഞ മാസം 30നും ഈ മാസം 5നും ശശി തരൂരിനു പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി കൈമാറിയ പട്ടികകളിലാണു വിവിധ സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ പേരുകളിൽ വ്യത്യാസമുള്ളത്. 5 ദിവസത്തിനിടെ അഞ്ഞൂറോളം പേർ പുറത്താവുകയും പകരം അറുന്നൂറിലേറെ പേർ ഉൾപ്പെടുകയും ചെയ്തത് എങ്ങനെയെന്ന് തരൂർ ചോദിക്കുന്നു.

Back to top button
error: