KeralaNEWS

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ചെന്നിത്തല ഖാര്‍ഗേക്കായി പ്രചാരണത്തിനിറങ്ങും; എന്തുകൊണ്ട് പിന്തുണ നല്‍കുന്നു ? കാരണങ്ങള്‍ വെളിപ്പെടുത്തി ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലിഗാജുനഖാര്‍ഗേക്കായി രമേശ് ചെന്നിത്തല എംഎല്‍എ പ്രചാരണത്തിനിറങ്ങും. വിവിധ സംസ്ഥാനങ്ങളില്‍ ഖാര്‍ഗെക്കൊപ്പം പ്രചാരണം നടത്തും. 7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളില്‍ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും പ്രചാരണം നടത്തും. നിലവില്‍ ചെന്നിത്തല കോണ്‍ഗ്രസിന്റെ ഔദ്യോഗിക പദവിയൊന്നും വഹിക്കാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശത്തിന് വിരുദ്ധമാകില്ല. നേരത്തെ ചെന്നിത്തലക്ക് പിന്നാലെ കെ സുധാകരന്‍, വി.ഡി സതീശന്‍ തുടങ്ങിയ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെ ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുതിര്‍ന്നവരുടെ പക്ഷം പിടിക്കലില്‍ ശശി തരൂര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തന പരിചയവും പാരമ്പര്യവും മല്ലിഗാര്‍ജുന ഗാര്‍ഗേക്ക് തന്നെയാണെന്നും അത് കൊണ്ടാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്നുമാണ് ചെന്നിത്തല വിശദീകരിക്കുന്നത്. ഞങ്ങളാരും തരൂരിനെ എതിര്‍ത്തിട്ടില്ല. അദ്ദേഹം മൂന്ന് തവണ പാര്‍ലമെന്റേറിയനായിരുന്നു. കേന്ദ്രമന്ത്രിയുമാക്കി. കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ കൂടി പിന്തുണയോടെയാണ് അതെല്ലാമുണ്ടായത്. പക്ഷേ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന ഒരാള്‍ക്ക് പാര്‍ട്ടി രംഗത്ത് പ്രവര്‍ത്തിച്ച മുന്‍കാല പരിചയം വേണം. അത് കൊണ്ടാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തന പരിചയമുള്ള ഖാര്‍ഗെയെ പിന്തുണക്കുന്നത്. മഹാഭൂരിപക്ഷം ഡെലിഗേറ്റുകളും ഖാര്‍ഗെയെ പിന്തുണക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ചെന്നിത്തല വിശദീകരിച്ചു.

കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് തന്നെ എതിര്‍ക്കുന്നതെന്ന തരൂരിന്റെ വാക്കുകളോടും ചെന്നിത്തല പ്രതികരിച്ചു. ഇത് ദേശീയ കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള മത്സരമാണെന്നും അതിനെ കേരളത്തില്‍ നിന്നുള്ള പിന്തുണയില്ലെന്ന രീതിയില്‍ വിലയിരുത്തരുതെന്നും ചെന്നിത്തല പറഞ്ഞു. യുവനേതാക്കള്‍ ശശി തരൂരിനെ പിന്തുണക്കുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: