CrimeNEWS

വീട്ടുജോലിക്കെത്തിച്ച ബാലികയോട് ക്രൂരത; ഡോക്ടറുടേയും ഭാര്യയുടേയും ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് നിര്‍ത്തിയ പതിമൂന്നുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്‍ ഡോക്ടറുടേയും ഭാര്യയുടേയും ജാമ്യാപേക്ഷ തള്ളി. ഇരുവരേയും പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഡോ. മിന്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരാണ് ജയിലിലായത്. ശിശുരോഗ വിദഗ്ധനായതിനാലും രാത്രി വീട്ടില്‍ നാലു മക്കള്‍ തനിച്ചാണെന്നതിനാലും കഴിഞ്ഞ ദിവസം രാത്രി ഇവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ കേസ് വീണ്ടും പരിഗണിച്ച മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

അന്യായമായി കുട്ടിയെ കടത്തിക്കൊണ്ടുവന്നു, തടങ്കലില്‍ പാര്‍പ്പിച്ചു, ചട്ടുകവും സ്പൂണും ചൂടാക്കി പൊള്ളിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്.

ഡോക്ടര്‍ വീട്ടിലില്ലാത്തസമയത്ത് ഭാര്യ സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉള്‍പ്പെടെ പൊള്ളിക്കുകയും കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പോലീസിനും നല്‍കിയ മൊഴിയില്‍ പറയുന്നു. കുട്ടിയുടെ ശരീരം മുഴുവന്‍ പൊള്ളലേറ്റതിന്റെയും മുറിവേല്‍പ്പിച്ചതിന്റെയും പാടുകളുണ്ട്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഫ്‌ലാറ്റില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം അറിയുന്നത്. അമ്മ മരിച്ചുപോയ പെണ്‍കുട്ടി ബിഹാര്‍സ്വദേശിനിയാണ്.

നാലുവര്‍ഷമായി കോഴിക്കോട്ട് താമസിച്ചുവരുന്ന ഡോക്ടറുടെ ഫ്‌ളാറ്റില്‍ കഴിഞ്ഞ മേയിലാണ് പെണ്‍കുട്ടിയെ വീട്ടുവേലയ്ക്കായി കൊണ്ടുവന്നത്.

 

Back to top button
error: