CrimeNEWS

അമ്മയെ തല്ലുന്നത് തടഞ്ഞതിന് സഹോദരീ ഭര്‍ത്താവിന്റെ കൈയും തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍; മര്‍ദ്ദനം കാര്‍ വാങ്ങാന്‍ ആധാരം നല്‍കിയില്ലെന്ന പേരില്‍

കറ്റാനം: അമ്മയെ തല്ലുന്നത് തടഞ്ഞതിന് സഹോദരീ ഭര്‍ത്താവിന്റെ കൈയും തല്ലിയൊടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഭരണിക്കാവ് കട്ടച്ചിറ മങ്കുഴി ആയിക്കര കിഴക്കതില്‍ അഭിലാഷ്(28) ആണ് അറസ്റ്റിലായത്. സഹോദരിയുടെ ഭര്‍ത്താവായ തെക്കേമങ്കുഴി കീപ്പള്ളിത്തറ ഇടയിലേ വീട്ടില്‍ സ്മിതീഷി (23)ന്റെ ഇടതു കൈയാണ് അഭിലാഷ് തല്ലിയൊടിച്ചത്. സ്മിതീഷിന്റെ കൈയില്‍ അഞ്ചോളം ഒടിവുകളാണുള്ളത്. തുടര്‍ന്ന് വെട്ടിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി.

കാര്‍ വാങ്ങാന്‍ വസ്തുവിന്റെ ആധാരം നല്‍കാന്‍ വിസമ്മതിച്ചതിന് രണ്ടുമാസം മുന്‍പ് അമ്മ ജയലക്ഷ്മിയുടെ കൈ അഭിലാഷ് തല്ലിയൊടിക്കുകയും അറസ്റ്റിലാകുകയും ചെയ്തിരുന്നു. കൈ ഒടിഞ്ഞതിനെത്തുടര്‍ന്ന് പിന്നീട് അമ്മ മകളുടെ വീട്ടിലേക്ക് താമസം മാറ്റി. വസ്തുവിന്റെ ആധാരം ആവശ്യപ്പെട്ട് ഞായറാഴ്ച ഉച്ചയോടെ അഭിലാഷ് ഇവിടെയും എത്തുകയായിരുന്നു.

വിസമ്മതിച്ചപ്പോള്‍ അമ്മ ജയലക്ഷ്മിക്കുനേരേ ആക്രമണത്തിനു മുതിര്‍ന്നു. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്മിതേഷിനെയും ആക്രമിച്ചത്. പിന്നാലെ അഭിലാഷ് വീണ്ടും അറസ്റ്റിലാകുകയായിരുന്നു. വള്ളികുന്നം സബ് ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാര്‍, എ.എസ്.ഐ. ബഷീര്‍, സി.പി.ഒ. സജന്‍ എന്നിവരുടെ സംഘമാണു പ്രതിയെ പിടികൂടിയത്. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: