CrimeNEWS

അമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച 45 കാരനെ 23 കാരന്‍ ഇഷ്ടികയ്ക്ക് ഇടിച്ചു കൊന്നു

ആന്ധ്രപ്രദേശില്‍ അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്ത 45 കാരനെ 23 കാരന്‍ ഇഷ്ടികയ്ക്ക് ഇടിച്ചു കൊന്നതായി പൊലീസ്. ജി ശ്രീനു എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രസാദ് എന്ന യുവാവിനെയും അമ്മ ഗൗരിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വിശാഖപട്ടണത്തെ അല്ലിപുരത്താണ് പരിസരവാസികളെ നടുക്കിയ സംഭവം നടന്നത്. ഞായറാഴ്ച രാവിലെ സമീപത്തെ വീടുകളില്‍ വീട്ടുജോലികള്‍ ചെയ്തിരുന്ന ഗൗരി, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മദ്യപിച്ച് ലക്കുകെട്ട ശ്രീനി അപമര്യാദയായി പെരുമാറുകയായിരുന്നു. അസഭ്യം പറയുകയും കയ്യില്‍ കയറി പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ശ്രീനിയും ഗൗരിയും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രദേശവാസികള്‍ ഇരുവരെയും അനുനയിപ്പിച്ച് പറഞ്ഞയച്ചു.

തുടര്‍ന്ന് വീട്ടിലെത്തിയ ഗൗരി സംഭവിച്ചതെല്ലാം മകന്‍ പ്രസാദിനോട് പറയുകയായിരുന്നു. ഉടന്‍ തന്നെ ശ്രീനിയെ തിരക്കി വീട്ടില്‍ നിന്ന് ഇറങ്ങി പോയ പ്രസാദ്, ഇഷ്ടിക ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീനി മരിച്ചുവെന്ന് ഉറപ്പായതിന് ശേഷമാണ് ഗൗരിയും പ്രസാദും പ്രദേശത്ത് നിന്ന് പോയത്. ശ്രീനിയുമായി പ്രസാദിന് മുന്‍ വൈരാഗ്യമില്ലായിരുന്നുവെന്നും അമ്മയെ അപമാനിച്ചതിനെ തുടര്‍ന്നാണ് ശ്രീനിയെ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയതെന്നും യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

Back to top button
error: