CrimeNEWS

‘വളക്കാപ്പ്’ ചടങ്ങ് നടത്താന്‍ ഭാര്യ നിർബന്ധിച്ചു, ഭർത്താവ് 7 മാസം ​ഗര്‍ഭിണിയായ ഭാര്യയെ അടിച്ചുകൊന്നു

‘വളക്കാപ്പ്’ ചടങ്ങ് നടത്താന്‍ പറഞ്ഞതിന് ഏഴ് മാസം ​ഗ​ര്‍‍ഭിണിയായ ഭാര്യയെ അടിച്ചുകൊന്ന് ഭര്‍ത്താവ്. തമിഴ്നാട് ​ഗൂഡല്ലൂര്‍ ജില്ലയിലെ വൃന്ദാചലത്തിലാണ് സംഭവം. 20കാരനായ ഭര്‍ത്താവ് അര്‍പുതരാജാണ് 18കാരിയായ ഭാര്യയെ വലിയ തവി കൊണ്ട് അടിച്ചും ഇടിച്ചും കൊന്നത്. സംഭവത്തില്‍ അര്‍പുതരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അര്‍പുതരാജ് അയല്‍പ്രദേശത്ത് നിന്നുമാണ് ബേക്കറിയില്‍ ജോലി ചെയ്യുന്ന 18കാരിയായ ശക്തിയെ വിവാഹം കഴിക്കുന്നത്. ​ഗര്‍ഭിണിയായതോടെ ശക്തി സ്വന്തം ഭവനത്തിലേക്ക് പോയി. ഏഴാം മാസം ആയപ്പോള്‍ ‘വളക്കാപ്പ്’ ചടങ്ങ് നടത്തണമെന്ന് യുവതി ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍ കയ്യിൽ പണമില്ലാത്തതു മൂലം അര്‍പുതരാജ് പല പല തടസ്സവാദങ്ങൾ പറഞ്ഞു.

കഴിഞ്ഞദിവസം ഭര്‍ത്താവ് തന്നെ കാണാൻ വീട്ടിലെത്തിയപ്പോഴും ശക്തി ആവശ്യം ആവര്‍‍ത്തിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവാവ് അവിടെയുണ്ടായിരുന്ന വലിയൊരു തവിയെടുത്ത് ശക്തിയുടെ തലയ്ക്ക് ആഞ്ഞടിക്കുകയും മുഖത്തും കഴുത്തിലും പലതവണ ശക്തിയായി ഇടിക്കുകയും ചെയ്തു. ഈ സമയം ശക്തിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.

ആക്രമണ ശേഷം സ്ഥലംവിട്ട യുവാവ് ഭാര്യാമാതാവിനെ ഫോണില്‍ വിളിക്കുകയും ശക്തി വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്നും ഒന്നുപോയി നോക്കാമോ എന്ന് പറയുകയും ചെയ്തു. ഇതോടെ വീട്ടിലെത്തിയ മാതാവ് ലത മകള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. തലയിലും മുഖത്തും കഴുത്തിലും വലിയ ചതവും മുറിവുകളും കാണുകയും ചെയ്തു.

ഇതോടെ ലത പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് അര്‍പുതരാജിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.

Back to top button
error: