CrimeNEWS

വോളിബോള്‍ മത്സരം കാണിക്കാന്‍ കൂട്ടിക്കൊണ്ടുപോയി പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കോച്ചിന് 36 വര്‍ഷം തടവ്

കാഞ്ഞങ്ങാട്: പന്ത്രണ്ടുകാരനെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചകേസില്‍ വോളിബോള്‍ കോച്ചിന് 36 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പരിയാരത്തെ പി.വി. ബാലനെ (68) ആണ് വിവിധ വകുപ്പുകളിലായി ഹൊസ്ദുഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ ശിക്ഷിച്ചത്.

2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. വോളിബോള്‍ കോച്ചായ പ്രതി സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം കാണിക്കാനായി പന്ത്രണ്ടുകാരനെ കൊണ്ടുപോയി ചെറുപുഴയിലെ ലോഡ്ജില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

പ്രകൃതിവിരുദ്ധ പീഡനത്തിന് 10 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവും പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 26 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം അധികതടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ പതിനൊന്നുമാസം അധികതടവുമനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

 

Back to top button
error: