KeralaNEWS

എല്ലാം ബി.ജെ.പിയുടെ തലയില്‍വയ്ക്കാന്‍ കഴിയുമോ?: സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി. വാദത്തെ പിന്തുണച്ച് കെ.സുധാകരന്‍

പാലക്കാട്: മലമ്പുഴ കുന്നങ്കോട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന ബി.ജെ.പി. വാദത്തെ പിന്തുണച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മുകാരാണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ബി.ജെ.പിയുടെ തലയില്‍വയ്ക്കാന്‍ കഴിയുമോ എന്ന് സുധാകരന്‍ ചോദിച്ചു.

രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നു എന്നതിനപ്പുറത്ത് എല്ലാ കഥകളും ബി.ജെ.പിയുടെ തലയില്‍ കയറ്റിയിടാന്‍ പറ്റുമോ? ഇത് സി.പി.എം. ആണ് എന്ന കാര്യത്തില്‍ സുതാര്യത വന്നുകൊണ്ടിരിക്കുകയാണ്. ആരോപണം വരുന്നു എന്ന് മാത്രമല്ല അത് നടത്തുന്നത് സി.പി.എമ്മിന്റെ സ്‌ട്രോങ് പ്രവര്‍ത്തകരാണ്. പാര്‍ട്ടിയുമായി ബന്ധമില്ല, അവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ് എന്ന് സി.പി.എം. പറയുമ്പോള്‍ അത് തിരുത്തുന്നത് സി.പി.എമ്മുകാര്‍ തന്നെയാണെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട ഷാജഹാന്‍ 2008ല്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന ആറുച്ചാമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്നും സിപിഎം വിഭാഗീയതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ആര്‍എസ്എസ് ബിജെപി നേതാക്കള്‍ പറയുന്നത്.

അതേസമയം, പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നും പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലുള്‍പ്പെടെ പ്രതികള്‍ പങ്കെടുത്തുവെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു. പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. പ്രതികളെ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതാണ്. ഷാജഹാനെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികളെത്തിയതെന്നും സുരേഷ് ബാബു പ്രതികരിച്ചു.

കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്.- ബി.ജെ.പി. സജീവപ്രവര്‍ത്തകരാണെന്നും വ്യാജപ്രചാരണം തിരിച്ചറിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റും പ്രസ്താവനയില്‍ പറഞ്ഞു. സി.പി.എം. പ്രവര്‍ത്തകരെ കൊലപ്പെടുത്തി വ്യാജപ്രചാരണം നടത്തുന്നത് ആര്‍.എസ്.എസ്. – ബി.ജെ.പി. പതിവ് ശൈലിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.

ഷാജഹാന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമാണെന്നാണ് എഫ്.ഐ.ആര്‍. ഷാജഹാന്റെ കാലിലും കഴുത്തിലും ഗുരുതരമായി വെട്ടേറ്റുവെന്നും എഫ്ഐആറില്‍ പറയുന്നു. ശബരി, അനീഷ് എന്നീ രണ്ട് പേരാണ് ഷാജഹാനെ വെട്ടിയതെന്നും ദൃക്‌സാക്ഷിയായ സുരേഷ് പറഞ്ഞു. തന്റെ മകന്‍ സുജീഷും അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് സുരേഷ് പറയുന്നു. വെട്ടേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചത് സുരേഷ് ആണ്. ആദ്യം ശബരിയും പിന്നീട് അനീഷും വെട്ടിയെന്നാണ് സുരേഷിന്റെ മൊഴി.

ഞായറാഴ്ച രാത്രി 9.30-ന് കുന്നങ്കാട് വീടിനടുത്തുള്ള കടയ്ക്ക് പരിസരത്തുവച്ചാണ് ഷാജഹാന് വെട്ടേറ്റത്. പ്രദേശത്ത് നിലനിന്നിരുന്ന ചില തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഷാജഹാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ദാരുണമായ കൊലപാതകം നടന്നത്. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ മേഖലയില്‍ കഴിഞ്ഞ ബ്രാഞ്ച് സമ്മേളനം മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ട ഷാജഹാനൊപ്പം ഒരു കൊലക്കേസില്‍ മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ച മൊറ്റൊരാളും അക്രമി സംഘത്തിലുണ്ടായിരുന്നു. കൊലപാതക കേസില്‍ ജയിലില്‍ കഴിഞ്ഞയാളെ പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമാക്കുന്നുവെന്ന ആരോപണമുണ്ടായിരുന്നു. ബ്രാഞ്ച് സമ്മേളനത്തില്‍ നിന്നും ചിലര്‍ ഇറങ്ങിപ്പോകുകയും ഇതില്‍ ചിലര്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു.

Back to top button
error: