KeralaNEWS

കെ. സുരേന്ദ്രന്‍ പ്രതിയായ തെരഞ്ഞെടുപ്പ് കോഴക്കേസ്: ബിജെപി നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യപ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ കെ ബാലകൃഷ്ണ ഷെട്ടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് മൂന്ന് ദിവസത്തെ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ തള്ളിയത്. കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

മഞ്ചേശ്വരം കോഴക്കേസില്‍ പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേര്‍ത്ത് ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് അഞ്ചാം പ്രതിയായ അഡ്വ കെ ബാലകൃഷ്ണ ഷെട്ടി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കോഴ ലഭിച്ചെന്ന് വെളിപ്പെടുത്തല്‍ നടത്തിയ കെ സുന്ദരയെ കേസില്‍ നേരത്തെ കോടതി വിസ്തരിച്ചിരുന്നു.

മഞ്ചേശ്വരത്തെ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രനു പുറമെ അഞ്ച് പേരെക്കൂടി പ്രതി ചേര്‍ത്തുള്ളതായിരുന്നു ക്രൈംബ്രാഞ്ചിന്റെ ഇടക്കാല റിപ്പോര്‍ട്ട്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്ക്, കെ മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റ് പ്രതികള്‍.

കോഴ നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍, തടങ്കലില്‍ വയ്ക്കല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്.

 

Back to top button
error: