NEWS

കോവിഡിനെ തോൽപ്പിച്ച വൃദ്ധ ദമ്പതികളിൽ അവസാനത്തെ ആളും മരിച്ചു

റാന്നി: ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചുവരവ് കണ്ട് മഹാമാരി നോക്കിനിന്നു.എല്ലാവരെയും അതിശയിപ്പിച്ച് വീണ്ടും ആ വയോധിക ദമ്പതിമാർ ഒൻപത് മാസംകൂടി ഒരുമിച്ചുജീവിച്ചു. പിന്നീട് ആദ്യം ഭർത്താവ് പോയി. ഒന്നരവർഷത്തിനുശേഷം കോവിഡിനെ തോൽപ്പിക്കാൻ ഒപ്പമുണ്ടായിരുന്ന പ്രിയഭർത്താവിനരികിലേക്ക് ഭാര്യയും പോയി. ഞായറാഴ്ച രാത്രിയിലാണ് 91 കാരിയായ റാന്നി ഐത്തല പട്ടയിൽ മറിയാമ്മ തോമസ് മരിച്ചത്. ഒന്നര വർഷം മുമ്പാണ് മറിയാമ്മയുടെ ഭർത്താവ് ഏബ്രഹാം തോമസ് വിടപറഞ്ഞത്.
ഇറ്റലിയിൽനിന്നെത്തിയ മൂന്നുപേരടക്കം അഞ്ച് കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുമ്പോൾ ഏബ്രഹാമും മറിയാമ്മയും വീട്ടിൽ പനിച്ചുവിറച്ചുകഴിയുകയായിരുന്നു. നാടാകെ ഈ കുടുംബത്തെ ഭീതിയോടും രോഷത്തോടും കണ്ട ദിവസം. ഏറെ വിമർശനങ്ങളും ഉയർന്നിരിക്കുന്ന സമയം. അന്നത്തെ എം.എൽ.എ. രാജു ഏബ്രഹാമും ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന ബോബി ഏബ്രാഹമും ഇടപെട്ടെത്തിച്ച ആംബുലൻസിലാണ് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നാഴ്ചക്കാലം പി.പി.ഇ.കിറ്റണിഞ്ഞ് ഇരുവരും രോഗത്തോട് പൊരുതി കഴിഞ്ഞു. നില അതീവ ഗുരുതരമെന്നാണ് പലപ്പോഴും റിപ്പോർട്ടുകൾ വന്നത്. എന്നാൽ, ഏപ്രിൽ മൂന്നിന് എല്ലാവരെയും അതിശയിപ്പിച്ച് എല്ലാവർക്കും നന്ദി പറഞ്ഞ് സുഖമായി ഇവർ ആശുപത്രി വിട്ടു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് പുഞ്ചിരിയോടെ വീൽചെയറിൽ പുറത്തേക്ക് വരുന്ന ദമ്പതിമാരുടെ മാധ്യമങ്ങളിൽ നിറഞ്ഞ ചിത്രം ഇന്നും ഏവരുടെയും മനസ്സിലുണ്ട്. ഇത് കേരളത്തിന് ഉണ്ടാകിയ ആശ്വാസം ചില്ലറയല്ലായിരുന്നു.
2020 ഡിസംബർ 24-ന് ഏബ്രഹാം തോമസ് ഈ ലോകത്തിൽനിന്ന് യാത്രയായി. 19 മാസങ്ങൾ ഭർത്താവില്ലാത്ത ലോകത്തിൽ ജീവിച്ചശേഷം മറിയാമ്മയും യാത്രയായി. ഭർത്താവുള്ള ലോകത്തേക്ക്.
റാന്നി തോട്ടമൺ കുന്നത്തേൽ മേപ്പാരത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, വത്സമ്മ, മോൻസ് (ഇറ്റലി), പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: ഓമന, ജെയിംസ്, രമണി(ഇറ്റലി). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ഐത്തല സെന്റ് കുര്യാക്കോസ് പള്ളി സെമിത്തേരിയിൽ.

Back to top button
error: