LocalNEWS

നിരപരാധിയായ ഓട്ടോ ഡ്രൈവറെ മുൻവൈരാഗ്യത്താൽ  അബ്കാരി കേസിൽ കുടുക്കാൻ ശ്രമം, രണ്ട് പേർ പിടിയിൽ

    പരപ്പനങ്ങാടി: താനൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് അവിചാരിതമായാണ് ആ കോൾ വന്നത്. പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോറിക്ഷയിൽ നാടൻ ചാരായം വിൽപ്പന നടത്തുന്നു എന്നാണ് സ്റ്റേഷൻ ഫോണിലേക്ക് വിളിച്ചു പറഞ്ഞത്. പൊലീസ് ഉടനടി സ്ഥലത്തെത്തി പരിശോധന നടത്തി. ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് നിന്നും കുപ്പികളിലാക്കി കവറുകളിൽ വെച്ച നാലര ലിറ്റർ ചാരായം കണ്ടെടുക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ അയാൾ നിരപരാധിയാണെന്ന് തോന്നി. അങ്ങനെയാണ് കൂടുതൽ അന്വേഷണം നടത്തിയത്. ഒടുവിൽ ഒരു പ്രതികാര കഥയുടെ ചുരുളഴിഞ്ഞു.
ഓട്ടോ ഡ്രൈവറുടെ അയൽവാസിയായ മുജീബ് റഹ്മാൻ മുൻ വൈരാഗ്യം വെച്ച് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലിയെ അബ്കാരി കേസിൽ കുടുക്കാനായി ചെയ്തതാണെന്ന് മനസിലായി. മുജീബ് റഹ്മാൻ്റെ നിർദേശ പ്രകാരമാണ് പദ്ധതി ആസൂത്രണം ചെയ്തത്. മുജീബ് റഹ്മാൻ ഒരു കേസിൽ ജയിലിൽ കിടന്ന സമയത്ത് അവിടെ വച്ചു പരിചയപ്പെട്ട വാഴയൂർ സ്വദേശി അബ്ദുൾ മജീദിനെക്കൊണ്ട് കോട്ടക്കൽ ചുടലപ്പാറയിൽ നിന്നും ഷൗക്കത്തലിയുടെ ഓട്ടോ വിളിപ്പിച്ചു. യാത്രയ്ക്കിടയിൽ മുജീബ് റഹ്മാൻ നൽകിയ ചാരായക്കുപ്പി അബ്ദുൾ മജീദ് ഓട്ടോയുടെ പിന്നിൽ ഒളിച്ചു വച്ചു.
പരപ്പനങ്ങാടി പുത്തരിക്കൽ എത്തിയ ശേഷം അബ്ദുൾ മജീദ് ഓട്ടോയിൽ നിന്ന് ഇറങ്ങി കുറച്ച് നേരം വെയിറ്റ് ചെയ്യാൽ പറഞ്ഞ ശേഷം സ്ഥലത്ത് നിന്ന് മുങ്ങി.

മുജീബ് റഹ്മാൻ ഓട്ടോറിക്ഷയെ പിൻതുടർന്ന് വരുന്നുണ്ടായിരുന്നു. ഓട്ടോറിക്ഷയിൽ ചാരായം വിൽപന നടത്തുന്നുവെന്ന് പൊലീസിൽ വിളിച്ചറിയിച്ചത് മുജീബ് റഹ്മാൻ തന്നെയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിൻ്റെ നിർദേശപ്രകാരം താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ സി ഐ ഹണി കെ ദാസ്, എസ് ഐ പ്രദീപ്കുമാർ എന്നിവർ ചേർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിന് ആസ്പദമായ സ്ഥലങ്ങളിലെ സാക്ഷികളെ ചോദ്യംചെയ്തും, സിസിടിവികൾ പരിശോധിച്ചും, സൈബർ സെല്ലിൻ്റെ സഹായത്താലുമാണ് അന്വേഷണ സംഘത്തിന് പ്രതികളിലേക്ക് എത്താനായത്.

Back to top button
error: