KeralaNEWS

”ബാഗേജ് കാണാതായിട്ടില്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ല” സ്വപ്‌നയുടെ ആരോപണവും മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടിയും….

തിരുവനന്തപുരം: കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷം സ്വപ്‌ന മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സഭയിലുയര്‍ന്ന ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി മുഖ്യമന്ത്രി. ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍െ്‌റ മറുപടി. സ്വര്‍ണ്ണക്കടത്തില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി നിയമസഭയില്‍ രേഖാമൂലമാണ് മറുപടി. ബാഗേജ് കാണാതായിട്ടില്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ 2016-ല്‍ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയതായും ഈ സമയത്ത് കറന്‍സിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍.

സ്വപ്നയുടെ വാക്കുകള്‍

”2016-ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പോകുന്ന സമയത്താണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായിരിക്കുന്ന കാലത്തായിരുന്നു ഇത്. ചീഫ് മിനിസ്റ്റര്‍ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണം എന്നാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടത്. അത് നിര്‍ബന്ധമായി എത്തിക്കണമെന്നും പറഞ്ഞു. അന്ന് കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ നമ്മള്‍ മനസ്സിലാക്കിയത് അത് കറന്‍സിയായിരുന്നു എന്നാണ്.

അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോള്‍ പറയാന്‍ പറ്റുന്നതല്ല. അതിനൊപ്പം തന്നെ വളരെ സര്‍പ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കള്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.”-സ്വപ്‌നയുടെ ഈ വാദങ്ങളാണ് മുഖ്യമന്ത്രി ബാഗേജ് സംബന്ധിച്ച് രേഖാമൂലം മറുപടി നല്‍കി തള്ളിക്കളഞ്ഞത്.

 

Back to top button
error: