KeralaNEWS

വി വേണു ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി; ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. വി വേണുവിന് ആഭ്യന്തര വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമനം നല്‍കി. ടിങ്കു ബിസ്വാളാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി. ആരോഗ്യ സെക്രട്ടറി ആയിരുന്ന രാജന്‍ ഖോബ്രഗഡെയെ ജല വിഭവ വകുപ്പിലേക്ക് മാറ്റി. ശര്‍മിള മേരി ജോസഫിന് തദ്ദേശ വകുപ്പിന്റെ പൂര്‍ണ്ണ ചുമതല നല്‍കി. എസ്സി – എസ്ടി സ്‌പെഷല്‍ സെക്രട്ടറിയായി എന്‍ പ്രശാന്തിനെ നിയമിച്ചു.

ടികെ ജോസ് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനങ്ങളില്‍ മാറ്റം വന്നത്. നിലവില്‍ വി വേണു ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. ഇദ്ദേഹത്തിന് വിജിലന്‍സിന്റെയും പരിസ്ഥിതി വകുപ്പിന്റെയും ചുമതലയുണ്ട്. ഡോ എ ജയതിലക് എസ്സി എസ്ടി വകുപ്പ്, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാവും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഇഷിത റോയ്, നിലവില്‍ കൈകാര്യം ചെയ്യുന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ചുമതലയും വഹിക്കണം. ഡോ രാജന്‍ ഖോബ്രഗഡെയ്ക്ക് കാര്‍ഷിക വകുപ്പിന്റെയും തീരദേശ ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്റെയും അധിക ചുമതലയുണ്ട്.

ടിങ്കു ബിസ്വാളിന് ആയുഷിന്റെയും തുറമുഖ വകുപ്പിന്റെയും അധിക ചുമതലയുണ്ട്. പഞ്ചായത്തുകളുടെ ചുമതല വഹിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മ്മിള മേരി ജോസഫിന് നഗര തദ്ദേശ സ്ഥാപനങ്ങളുടെയും പൂര്‍ണ ചുമതല നല്‍കി. അലി അസ്ഗര്‍ പാഷയാണ് പുതിയ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി. എസ്സി എസ്ടി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായാണ് എന്‍ പ്രശാന്തിന്റെ നിയമനം.

മുല്ലപ്പെരിയാര്‍ സൂപ്പര്‍വൈസറി സമിതി അംഗമായ അലക്‌സ് വര്‍ഗീസിന് ഐഎഎസ് പദവി നല്‍കാന്‍ തീരുമാനമായി. അദ്ദേഹം സഹകരണ സൊസൈറ്റ് രജിസ്ട്രാറായി ചുമതലയേല്‍ക്കും. മുല്ലപ്പെരിയാര്‍ സൂപ്പര്‍വൈസറി സമിതി അംഗമായി തുടരുകയും ചെയ്യും.

Back to top button
error: