NEWSPravasiWorld

കൊടും ചൂടില്‍ വലഞ്ഞ് പ്രവാസികള്‍; സൗദിയില്‍ താപനില 50 ഡിഗ്രിയിലേക്ക്

റിയാദ്: സൗദി അറേബ്യയില്‍ ചൂട് വന്‍തോതില്‍ ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ഞായറാഴ്ച മുതല്‍ വരുന്ന ബുധനാഴ്ച വരെ രാജ്യത്ത് ചൂട് ഉയരുമെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയേക്കാമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്‍കി.

കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഷര്‍ഖിയ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും മദീനയ്ക്കും യാംബുവിനും ഇടയിലുള്ള ചില ഭാഗങ്ങളിലും പരമാവധി താപനില യഥാക്രമം 47,50 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദ്, അല്‍ ഖസിം, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും.

യുഎഇയിലും ചൂട് ഉയരുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരിക്കുകയാണ്. ശനിയാഴ്ച 49.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അല്‍ ഐനിലെ സെയ്ഹാനിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്.

ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ 48 ഡിഗ്രിയായിരുന്നു ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില. വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അല്‍ ഐനിലാണ് ഏറ്റവും ഉയര്‍ന്ന താപനില (51.8) രേഖപ്പെടുത്തിയത്.

Back to top button
error: