IndiaNEWS

അന്യ ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചു, പെൺകുട്ടിയെയും ഭർത്താവിനെയും വധുവിന്‍റെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: അന്യ ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ച പെൺകുട്ടിയെയും ഭർത്താവിനെയും വധുവിന്‍റെ സ്വന്തം സഹോദരൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലാണ് ഈ ദുരഭിമാനക്കൊല അരങ്ങേറിയത്. അടുത്തിടെ വിവാഹിതരായ ശരണ്യ – മോഹൻ എന്നീ ദമ്പതികളെയാണ് വധുവിന്‍റെ സ്വന്തം സഹോദരൻ ശക്തിവേൽ, ബന്ധു രഞ്ജിത് എന്നിവർ ചേർന്ന് ക്രൂരമായി വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വിരുന്ന് നൽകാനെന്ന് പറഞ്ഞ് വിളിച്ചത്. ഇതനുസരിച്ച് വീട്ടിലെത്തിയ ശരണ്യയെയും മോഹനെയും ശക്തിവേലും രഞ്ജിത്തും ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു.
രണ്ട് ജാതിവിഭാഗങ്ങളിൽപ്പെട്ടവരാണ് ശരണ്യയും മോഹനും. കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്.

അഞ്ച് ദിവസം മുമ്പ് മാത്രമാണ് ശരണ്യയും മോഹനും വിവാഹിതരായത്. കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയാണ് ശരണ്യ. 31 വയസുള്ള മോഹനും 22കാരിയായ ശരണ്യയും തിരുനെൽവേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. നഴ്സായ ശരണ്യ കുറച്ച് കാലം മുമ്പാണ് ആശുപത്രിയിൽ ജോലിക്കെത്തിയത്.

ശരണ്യ സ്വന്തം പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ വീട്ടുകാർ കടുത്ത രീതിയിൽ ഈ വിവാഹത്തെ എതിർത്തു. സ്വന്തം സമുദായത്തിൽപ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്തേ തീരൂ എന്ന് വാശി പിടിച്ച കുടുംബത്തിന്‍റെ സമ്മർദ്ദത്തെ അതിജീവിച്ച്, ഇരുവരും ചെന്നൈയിലെത്തി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഇരുവരും ചെന്നൈയിൽ വെച്ച് ജൂൺ 9-നാണ് വിവാഹിതരായി.

വിവാഹ വാർത്ത അറിഞ്ഞ ശരണ്യയുടെ സഹോദരൻ ശക്തിവേൽ, ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരാൻ സഹോദരിയോട് അഭ്യർത്ഥിച്ചു. ചോളപുരത്തെ സ്വന്തം വീട്ടിൽത്തന്നെ കഴിയാമെന്നും, തിരികെ വരണമെന്നുമാണ് ശക്തിവേൽ ഇരുവരോടും പറഞ്ഞത്. സന്തോഷത്തോടെ വീട്ടിലേക്ക് വന്ന ഇരുവരും വീട്ടുവളപ്പിലേക്ക് കാൽകുത്തിയതും ശക്തിവേലും ബന്ധുവും വടിവാളുമായി എത്തി വെട്ടുകയായിരുന്നു.

ഒളിവിൽ പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ശരണ്യയുടെയും മോഹന്‍റെയും മൃതദേഹങ്ങൾ കുംഭകോണം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്‍റെ ബന്ധുക്കൾക്ക് വിട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: