IndiaNEWS

തിരുപ്പതി ക്ഷേത്ര ദര്‍ശന വിവാദം: ഖേദം പ്രകടിപ്പിച്ച് വിഘ്നേഷും നയന്‍താരയും

ചെന്നൈ: തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച് കയറിയ സംഭവത്തില്‍ നിയമനടപടിക്ക് ക്ഷേത്ര അധികൃതര്‍ തയാറെടുക്കുന്നതിനിടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. ക്ഷേത്ര അധികൃതര്‍ക്ക് നല്‍കിയ കത്തിലൂടെയാണ് ഇരുവരും ക്ഷമാപണം നടത്തിയിരിക്കുന്നത്.

തങ്ങള്‍ സ്നേഹിക്കുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും വിഘ്നേഷ് ശിവന്‍ കത്തില്‍ പറയുന്നു. ധൃതിയില്‍ ചിത്രം പകര്‍ത്തുന്നതിനായി ക്ഷേത്രത്തിലേക്ക് കയറുന്നതിനിടെ ചെരുപ്പ് ധരിച്ചുകയറിയത് ശ്രദ്ധിച്ചില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇരുവരും ദൈവ വിശ്വാസികള്‍ ആണെന്നും സ്ഥിരമായി ക്ഷേത്ര ദര്‍ശനം നടത്താറുള്ളവരാണെന്നും വിഘ്നേഷ് കത്തില്‍ വ്യക്തമാക്കി.

മഹാബലിപുരത്ത് നടന്ന് വിവാഹ ചടങ്ങിന് അടുത്ത ദിവസമാണ് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയത്. തിരുമല തിരുപ്പതി ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ചു കൊണ്ടായിരുന്നു നയന്‍താര നടന്നത്.

ഇത് ക്ഷേത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ക്ഷേത്ര ബോര്‍ഡിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ നരസിംഹ കിഷോറാണ് രംഗത്തു വന്നത്. തുടര്‍ന്ന് ക്ഷേത്ര അധികൃതര്‍ ഇരുവര്‍ക്കും ലീഗല്‍ നോട്ടിസ് അയക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇരുവരും ഖേദം പ്രകടിപ്പിച്ചെത്തിയത്.

Back to top button
error: