NEWS

ഇടുക്കിക്ക് 60 കിലോമീറ്റർ ദൂരത്തിൽ ഇനി ട്രെയിൻ ഓടും; താമസിയാതെ 30 കിലോമീറ്റർ ദൂരത്തിലും

കട്ടപ്പന‍  : റെയിൽവേ ലൈന്‍ ഇല്ലാത്ത ഇടുക്കി ജില്ലയിലെ കട്ടപ്പനക്കാര്‍ക്ക് ഇനി ട്രെയിന്‍ കയറാന്‍ വെറും 60 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മതി.തമിഴ്നാട്ടിലെ തേനി റയിൽവെ സ്റ്റേഷനിലേക്കുള്ള ദൂരമാണിത്.
 തേനി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ട്രെയിൻ സര്‍വീസ് മെയ് 27 വെള്ളിയാഴ്ച ആരംഭിക്കും.തേനി-ആണ്ടിപ്പെട്ടി-ഉസിലാംപെട്ടി-വടപളഞ്ഞി വഴി മധുരയിലേക്ക് ട്രെയിനില്‍ അറുപത്തിയഞ്ച് മിനിറ്റ് സമയം കൊണ്ട് എത്തിച്ചേരാം.
കട്ടപ്പനയില്‍ നിന്ന് നിലവില്‍ ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷനായ കോട്ടയത്തേക്ക് 112 കിലോമീറ്ററും മൂന്നര മണിക്കൂര്‍ യാത്രയുമുണ്ട്. ആലുവയിലേക്ക് 120 കിലോ മീറ്റർ ദൂരമാണ് ഉള്ളത്. 4 മണിക്കൂറോളം യാത്ര ചെയ്ത് വേണം സ്റ്റേഷനിലെത്താന്‍.എറണാകുളത്തേക്ക് 127 കിലോമീറ്ററാണ് ദൂരം.
മധുര – ബോഡിനായ്ക്കന്നൂര്‍ റെയില്‍പാതയില്‍ തേനിയില്‍ നിന്നു ബോഡിനായ്ക്കന്നൂര്‍ വരെയുള്ള 17 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയാകാനുണ്ട്.മധുരയില്‍ നിന്നു ബോഡിനായ്ക്കന്നൂര്‍ വരെ 91 കിലോമീറ്റര്‍ ആണുള്ളത്.ഇതില്‍ മധുര മുതല്‍ ആണ്ടിപ്പെട്ടി വരെയുള്ള 57 കിലോമീറ്റര്‍ ഭാഗത്തെ ജോലികള്‍ പൂര്‍ത്തിയാക്കി നേരത്തേ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആണ്ടിപ്പെട്ടി മുതല്‍ തേനി വരെയുള്ള 17 കിലോമീറ്റര്‍ ഭാഗത്തെ പരീക്ഷണ ഓട്ടമാണു രണ്ടാംഘട്ടമായി ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്.
ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് മേഖലകളിലുള്ളവര്‍ക്ക് ഏറെ അനുഗ്രഹമാകും.ഏലക്കാ, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ചരക്കുഗതാഗതവും സുഗമമാകും. ഈ പാത കേരള-തമിഴ്നാട് അതിര്‍ത്തിയായ ലോവര്‍ ക്യാംപ് വരെ നീട്ടണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകളും മറ്റും രംഗത്തുണ്ട്.

മുന്‍പ് ഉണ്ടായിരുന്ന മീറ്റര്‍ഗേജ് ബ്രോഡ്ഗേജ് ആക്കുന്നതിന് 450 കോടി രൂപയാണ് ചെലവഴിക്കുന്നത്.ഇതിനായി 2010 ഡിസംബര്‍ 31ന് മീറ്റര്‍ഗേജ് സര്‍വീസ് നിര്‍ത്തി.മധുര – ബോഡിനായ്ക്കന്നൂര്‍ പാതയുടെ പണികള്‍ പൂര്‍ത്തിയായാല്‍ ഇടുക്കി ശാന്തന്‍ പാറയില്‍ നിന്ന് 30 കിലോമീറ്റര്‍ സഞ്ചരിച്ച് ബോഡിനായ്ക്കന്നൂരിലെത്തി ട്രെയിന്‍ യാത്ര നടത്താം.നിലവില്‍ ഇടുക്കിക്കാര്‍ക്ക് ട്രെയിനില്‍ കയറാന്‍ അങ്കമാലിയിലോ കോട്ടയത്തോ എത്തണം.മധുര- ബോഡിനായ്ക്കന്നൂര്‍ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന് മാറ്റം വരും.

കോട്ടയം-എരുമേലി-കുമളി- തേനി പാതയ്ക്കായി മുറവിളി തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടെങ്കിലും ആയിട്ടുണ്ടാവും.ഇതോടൊപ്പമുള്ള മറ്റൊരു പാതയാണ് അങ്കമാലി-എരുമേലി-പുനലൂർ-തിരുവനന്തപുരം.തൽക്കാലം നമുക്ക് തമിഴന്റെ ചിലവിൽ യാത്ര ചെയ്യാം.

Back to top button
error: