KeralaNEWS

കര്‍ണാടകയെ 3നെതിരെ 7 ഗോളിന് മലർത്തിയടിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

ലപ്പുറം: അലമാല കണക്കെ ആർത്തിരമ്പിയ സഹസ്രങ്ങളെ നെഞ്ചിലേറ്റി സന്തോഷ് ട്രോഫി ഫുട്ബാൾ കലാശപ്പോരിലേക്ക് കേരളം പന്തടിച്ചുകയറി. പയ്യനാട് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ മൂന്നിനെതിരെ ഏഴ് ഗോളിന് അയൽക്കാരായ കർണാടകയെ കശക്കിയാണ് ആതിഥേയർ ഫൈനൽ ടിക്കറ്റെടുത്തത്.

സ്കൂള്‍ ഫുട്ബോള്‍ കളിക്കുന്ന ലാഘവത്തില്‍ കര്‍ണാടകയെ നേരിട്ട കേരളം കളിയുടെ ഒരവസരത്തില്‍ പോലും കര്‍ണാടകക്ക് അവസരം കൊടുത്തില്ല. ആദ്യ ഗോള്‍ സ്കോര്‍ ചെയ്തതൊഴിച്ചാല്‍ പിന്നീട് കര്‍ണാടക കാഴ്ചക്കാര്‍ മാത്രമായിരുന്നു. സെമിഫൈനിലിലെ ആദ്യ 23 മിനുട്ട് വരെ ഗോള്‍ അകന്നുനില്‍ക്കുകയായിരുന്നു, പക്ഷേ കര്‍ണാടകയുടെ ആദ്യ ഗോള്‍ കേരളത്തിന്‍റെ വലയില്‍ വീണതിനെ തുടർന്ന് ഗോളടിയുടെ ഒരു പൂരമായിരുന്നു പിന്നീടങ്ങോട്ട്.

കേരളത്തിന് വേണ്ടി ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് തികച്ച പകരക്കാൻ സ്ട്രൈക്കർ ജെസിൻ തോണിക്കര അഞ്ചു ഗോളുകൾ നേടി. 35, 42, 44, 56, 74 മിനിറ്റുകളിലായിരുന്നു ജെസിൻ്റെ ഗോൾ. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഷിഗിലും 52ാം മിനിറ്റിൽ അർജുൻ ജയരാജും സ്കോർ ചെയ്തു.
പകരക്കാരനായിറങ്ങി പകരം വെക്കാനാകാത്ത താരമായി മാറിയ ജെസിന്‍ ടി.കെയുടെ മിന്നും പ്രകടനമാണ് കേരളത്തെ ഇത്ര വലിയ മാര്‍ജിനില്‍ വിജയിപ്പിച്ചത്. അഞ്ച് ഗോളാണ് ജെസിന്‍ എതിര്‍വലയില്‍ നിറച്ചത്. സുധീറിന്‍റെ ഗോളില്‍ ലീഡെടുത്ത കര്‍ണാടകയുടെ എല്ലാ ആഘോഷങ്ങളെയും അവസാനിപ്പിച്ച് ജെസിന്‍റെ തോളിലേറി കേരളം ആറാടുകയായിരുന്നു. 24ആം മിനുട്ടിലായിരുന്നു കര്‍ണാടകയുടെ ആദ്യ ഗോള്‍. പക്ഷേ വിഘ്നേഷിന് പകരക്കാരനായി ജെസിന്‍ എത്തുന്നത് വരെയേ കര്‍ണാടക്ക് ചിത്രത്തില്‍ ഇടമുണ്ടായിരുന്നുള്ളൂ
കർണാടകക്ക് വേണ്ടി സുധീർ കൊട്ടികല (25), കമലേഷ് (54), തൊലൈമലൈ (62) എന്നിവരും ഗോളടിച്ചു. മെയ് രണ്ടിന് നടക്കുന്ന സെമി ഫൈനലിൽ വെള്ളിയാഴ്ചത്തെ മണിപ്പൂർ-ബംഗാൾ രണ്ടാം സെമി വിജയികളെ കേരളം നേരിടും. കളിയുടെ തുടക്കം മുതൽ കേരളത്തിൻ്റെ ആക്രമണമാണ് കണ്ടത്. ആദ്യ അരമണിക്കൂറിൽ ലഭിച്ച ഗോളവസരങ്ങൾ പക്ഷെ ലക്ഷ്യത്തിലെത്തിക്കാനായില്ല.

25ാം മിനിറ്റിൽ അപ്രതീക്ഷിതമായി കർണാടക ലീഡ് പിടിച്ചു. ഗോൾ വീണതോടെ മുറിവേറ്റ കേരളം പിന്നീട് പുറത്തെടുത്ത ജീവന്മരണകളി. 30ാം മിനിറ്റിൽ സ്ട്രൈക്കർ വിഘ്നേഷിനെ പിൻവലിച്ച് ജെസിനെ ഇറക്കിയതോടെ ആക്രമണത്തിന് മൂർച്ച കൂടി. ഒമ്പത് മിനിറ്റിനകം ജെസിൻ കർണാടകയുടെ വലയിലേക്ക് തൊടുത്ത് വിട്ടത് മൂന്ന് ഗോളുകൾ. സന്തോഷ് ട്രോഫിയിൽ ഇത് 15ാം തവണയാണ് കേരളം ഫൈനലിലെത്തുന്നത്. ആറ് തവണ കിരീടം നേടിയപ്പോൾ എട്ട് പ്രാവശ്യം രണ്ടാം സ്ഥാനക്കാരായി. 2018ൽ കൊൽക്കത്തയിൽ ബംഗാളിന് തോൽപ്പിച്ചാണ് ഏറ്റവും ഒടുവിൽ കിരീടം നേടിയത്. ഇക്കുറി സെമി ഫൈനലിലേക്ക് ആതിഥേയർ എത്തിയത് അപരാജിതരായാണ്. നാലിൽ മൂന്നും ജയിച്ചപ്പോൾ ഒന്ന് സമനിലയിലായി.

Back to top button
error: