KeralaNEWS

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമായില്ല, വിമർശനം, വീണ്ടും സമരവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി

ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്തിതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി. നട്ടെല്ലുണ്ടെങ്കിൽ ഇടുക്കിയിലെ കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ തയ്യാറാകണമെന്ന് സമിതി ജനറൽ കൺവീനർ സെബാസ്റ്റ്യൻ കൊച്ചു പുരക്കൽ പറഞ്ഞു. ഇല്ലെങ്കിൽ ജില്ലയിലെ സർക്കാർ പരിപാടികൾ ബഹിഷ്ക്കരിക്കും

ഇടതു സർക്കാരിന് തുടർ ഭരണം കിട്ടിയിട്ടും ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പട്ടയ വിതരണം വേഗത്തിലാക്കാനും നടപടി സ്വീകരിക്കാത്തതാണ് ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരം തുടങ്ങാൻ കാരണം. കട്ടപ്പനയിൽ നടന്ന സായാഹ്ന സത്യഗ്രഹത്തിൻറെ ഉദ്ഘാടന വേദിയിലാണ് സർക്കാരിനെതിരെ സമിതി രൂക്ഷ വിമർശനമുന്നയിച്ചത്. ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനൊപ്പം കർഷകർ വച്ചു പിടിപ്പിച്ച മരങ്ങൾ മുറിക്കുന്നതിനുള്ള ഉത്തരവ് പിഴവുകൾ തിരുത്തി പുറത്തിറക്കുമെന്ന വാഗ്ദാനവും പാലിച്ചിട്ടില്ല.

നിർമ്മാണ നിരോധനം, വന്യമൃഗശല്യം എന്നിവ ഒഴിവാക്കുന്നതിനുളള നടപടികളും വേഗത്തിലാക്കണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര പറഞ്ഞു. സമിതി നടത്തുന്ന സമരത്തിന് ശക്തമായ പിന്തുണയാണ് ഇടുക്കി രൂപത മുമ്പ് നൽകിയിരുന്നത്. വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് സഭ പിന്മാറിയിരുന്നു. ഇന്നലെ നടന്ന സമരം ഉദ്ഘാടനം ചെയ്യാൻ ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ എത്തിയത് സഭ വീണ്ടും സമിതിയുടെ സമരങ്ങൾക്ക് പിന്തുണ നൽകിയേക്കുമെന്നതിൻറെ സൂപനയാണ്.

അയ്യായിരത്തോളം പേരെ പങ്കെടുപ്പിച്ച് കളക്ടറേറ്റിലേക്ക് മാർച്ച് നടത്താൻ മുൻകയ്യെടുക്കുമെന്ന പ്രഖ്യാപനുവമായാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് പിന്തുണ പ്രഖ്യാപിച്ചത്. വിവിധ സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച് സമരത്തിന് തയ്യാറെടുക്കുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കും.

Back to top button
error: