IndiaNEWS

ചോക്ലേറ്റ് വാങ്ങാൻ ബംഗ്ലദേശിൽനിന്ന് നദി നീന്തി ഇന്ത്യയിലേക്ക്; കുട്ടിയെ പിടികൂടി ബിഎസ്എഫ്

അഗർത്തല: ചോക്ലേറ്റ് വാങ്ങാൻ അനധികൃതമായി ഇന്ത്യയിലേക്കു കടന്ന ബംഗ്ലദേശി കുട്ടിയെ പിടികൂടിയതായി ബിഎസ്എഫ്. ഇരു രാജ്യങ്ങളുടെയും രാജ്യാന്തര അതിർത്തിയായി പരിഗണിക്കുന്ന ഷൽദാ നദിക്കു സമീപമുള്ള ബംഗ്ലദേശിലെ ഗ്രാമത്തിൽനിന്നുള്ള ഇമാൻ ഹുസൈനാണ് പിടിയിലായത്.

കുട്ടി സ്ഥിരമായി തന്റെ പ്രിയപ്പെട്ട ഇന്ത്യൻ ചോക്ലേറ്റ് വാങ്ങാൻ നദി നീന്തി ത്രിപുരയിലെ സിപാഹിജല ജില്ലയിൽ എത്താറുള്ളതാണ്. മുള്ളുകമ്പികൊണ്ടു കെട്ടിയ വേലിയിലെ വിടവിലൂടെയാണ് ഇന്ത്യയിലെ കലംചൗര ഗ്രാമത്തിലേക്ക് കടക്കാറ്. ഇവിടുത്ത കടയിൽനിന്നാണ് ചോക്ലേറ്റ് വാങ്ങുന്നത്. ഇതേവഴിയിലൂടെ തന്നെ തിരിച്ചുപോകുകയും ചെയ്യും.

എന്നാൽ 13ാം തീയതി ബിഎസ്എഫ് ഇതു കണ്ടെത്തുകയായിരുന്നു. പൊലീസിനു കൈമാറിയ കുട്ടിയെ കോടതിയിൽ ഹാജരാക്കി. 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ‘ചോക്ലേറ്റ് വാങ്ങാൻ എത്തിയതാണെന്ന് കുട്ടി സമ്മതിച്ചു. ആകെ 100 ബംഗ്ലദേശി ടാക്ക മാത്രമാണ് കണ്ടെടുത്തത്. അനധികൃതമായി ഒന്നും കുട്ടിയുടെ കൈവശം ഇല്ലായിരുന്നു. രേഖകൾ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിച്ചതിനാണ് അറസ്റ്റ്. കൂടുതൽ അന്വേഷണം നടക്കുകയാണ്.’ – സോനാമുറ എസ്ഡിപിഒ ബനോജ് ബിപ്ലബ് ദാസ് പറഞ്ഞു.

കുടുംബത്തിൽനിന്ന് ആരും ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. ‘കലംചൗര ഗ്രാമത്തിലെ മിക്ക സ്ഥലങ്ങളിലും അതിർത്തി കടന്നുപോകുന്നത് കിടപ്പുമുറികളിലൂടെയും മറ്റുമാണ്. ഭൂപ്രദേശത്തിന്റെ കിടപ്പുകാരണം പല സ്ഥലങ്ങളിലും വേലി കെട്ടാനാകില്ല’ – ബിഎസ്എഫ് വൃത്തങ്ങൾ പറഞ്ഞു.

‘പച്ചക്കറി വാങ്ങാനും പരിപാടികളിൽ പങ്കെടുക്കാനും ബംഗ്ലദേശുകാർ സ്ഥിരമായി ഇന്ത്യയിലേക്ക് അതിർത്തി കടന്ന് അനധികൃതമായി എത്താറുണ്ട്. സാധാരണ ബിഎസ്എഫ് മാനുഷികപരിഗണന നൽകി ഇവരെ വിട്ടയയ്ക്കും. കള്ളക്കടത്തുകാർക്കെതിരെയൊക്കെ മാത്രമേ നടപടി എടുക്കാറുള്ളൂ. എന്നാൽ ഈ കുട്ടി ചോക്ലേറ്റ് വാങ്ങാൻ മാത്രമാണ് എത്തിയതെന്നാണ് അറിവ്’ – പ്രദേശവാസിയായ എലിയുസ് ഹുസൈൻ പറഞ്ഞു.

Back to top button
error: