NEWS

ദിലീപിന്‍റെ ഫോണുകളിലെ വിവരങ്ങള്‍ നീക്കിയ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ തേടി ക്രൈംബ്രാഞ്ച് കേരളത്തിന് പുറത്തേക്ക്

കൊച്ചി:ദിലീപിന്‍റെ ഫോണുകളിലെ വിവരങ്ങള്‍ നീക്കിയ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.ഇയാൾ കേരളം വിട്ടതായാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
സായ് ശങ്കറിന്‍റെ വീട്ടില്‍ രണ്ടു തവണ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഇയാള്‍ ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത ഐ മാകിനെ കുറിച്ച്‌ സായിയുടെ ഭാര്യ എസയോട് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. എസ സബ്രീന സിറിള്‍ എന്ന യൂസര്‍ ഐഡിയുള്ള ഐ മാക് സിസ്റ്റവുമായി ദിലീപിന്റെ ഐ ഫോണ്‍ ബന്ധിപ്പിച്ചാണ് രേഖകള്‍ നീക്കിയത് എന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തന്റെ ഐ മാകിന്റെ യൂസര്‍ ഐഡി ഇതാണെന്ന് എസ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സായ് ശങ്കര്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭാര്യയുടെ മൊഴി. ഇത് ക്രൈം ബ്രാഞ്ച് വിശ്വാസത്തില്‍ എടുത്തിട്ടില്ല. കോവിഡ് ലക്ഷണങ്ങളുള്ള ആള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നതും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല എന്നതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. ഇയാള്‍ സംസ്ഥാനം കടന്നോ എന്നും സംശയിക്കുന്നു.ഇതിനായി കേരളത്തിന് പുറത്തേക്കും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫോണിലെ വിവരങ്ങള്‍ നീക്കാന്‍ സായ് ശങ്കര്‍ പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടാകാം എന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സ്ഥിരീകരണത്തിനായി ഇയാളുടെ സാമ്ബത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. മൂന്നു വര്‍ഷം മുന്‍പു തൃശൂര്‍ സ്വദേശിയില്‍ നിന്നു വാങ്ങിയ 30 ലക്ഷം രൂപ തിരികെ നല്‍കാന്‍ സായ് ശങ്കര്‍ ഒരു മാസം മുന്‍പു വാക്കാല്‍ സമ്മതിച്ചിരുന്നു എന്നും ക്രൈംബ്രാഞ്ചിനു മൊഴി ലഭിച്ചു. ഇത് പ്രതിഫലം ലഭിച്ച പണം ആണോ എന്നും അന്വേഷിക്കുന്നുണ്ട്.

Back to top button
error: