NEWS

ഷർബത്ത് ഗുലയുടെ പലായനം

ഷർബത്ത് ഗുല പാക്കിസ്ഥാനിലെ അഭയാർത്ഥി ക്യാമ്പിലായിരുന്നു അന്ന്. പിന്നീട് പാക്കിസ്ഥാൻ നാടുകടത്തിയപ്പോൾ അഫ്ഗാൻ സ്വീകരിച്ചു. ഇപ്പോൾ അഫ്ഗാനിസ്ഥാൻ താലിബാന്റെ പിടിയിലായപ്പോൾ ഷർബത്ത് ഇറ്റലിയിൽ അഭയം തേടി

അഫ്ഗാൻ മുഖം ഓർമയുണ്ടോ …?

നാഷണൽ ജ്യോഗ്രഫിക് മാഗസിന്റെ മുഖചിത്രമായി ഒരു കൗമാരക്കാരിയുടെ ഫോട്ടോ അടിച്ചു വന്നത് 1984-ലാണ്. അഫ്ഗാൻദയനീയതയുടെ പ്രതീകമായ ആ പന്ത്രണ്ടുകാരിയുടെ ചിത്രം ലോകമെമ്പാടും ‘വൈറൽ’ ആയി. ഷർബത്ത് ഗുല എന്നാണ് പേര്. അന്നത്തെ ആ പന്ത്രണ്ടുകാരിക്ക് ഇപ്പോൾ അമ്പതിനടുത്ത് പ്രായമുണ്ട്. ഷർബത്ത് ഗുല ഇറ്റലിയിലാണിപ്പോൾ അഭയം പ്രാപിച്ചിരിക്കുന്നത്.

അന്ന് ആ ചിത്രമെടുക്കുമ്പോൾ ഷർബത്ത് പാക്കിസ്ഥാനിലെ ഒരു അഭയാർത്ഥി ക്യാമ്പിലായിരുന്നു. ഫോട്ടോഗ്രാഫർ സ്റ്റീവ് മക്ക്റിയാണ് ഷർബത് ഗുലയുടെ ചിത്രമെടുത്തത്. 2016 -ൽ പാക്കിസ്ഥാൻ അവരെ നാടുകടത്തി. രാജ്യത്ത് കഴിയാനുള്ള രേഖകൾ വ്യാജമായി ഉണ്ടാക്കിയെന്നായിരുന്നു ആരോപണം.
അഷ്‌റഫ് ഘാനിയുടെ കീഴിലുള്ള അന്നത്തെ അഫ്ഗാൻ സർക്കാർ ഷർബത്തിനെ സ്വീകരിക്കുകയും താമസസൗകര്യം നൽകുകയും ചെയ്‌തു.

ചരിത്രം പിന്നെയും ആവർത്തിച്ചല്ലോ. ഇത്തവണ അഫ്ഗാനിസ്ഥാൻ താലിബാന്റെ പിടിയിലായപ്പോൾ രാജ്യം വിട്ട അനേകായിരങ്ങളിൽ ഷർബത്തും ഉണ്ടായിരുന്നു. ഇറ്റലി സ്വീകരിച്ച അയ്യായിരം പേരിൽ ആ മുഖവും ഉണ്ട്.
– സുനിൽ കെ ചെറിയാൻ

Back to top button
error: