എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി; സർക്കാരിനെതിരെ സംസാരിച്ചതിന് നോട്ടീസ്; ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. സർക്കാരിനെതിരെ സംസാരിച്ചതിനാണ് നടപടി. ഇന്നലെ രാത്രിയിൽ സസ്പെൻഷൻ ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. ഇതിന് ശേഷമാണ് പ്രശാന്തിന് കുറ്റപത്രം നൽകിയത്. ഒന്നര വർഷമായി പ്രശാന്ത് വിവിധ ചട്ടലംഘനങ്ങൾക്ക് സസ്പെൻഷനിലാണ്. സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പുതിയ സസ്പെൻഷൻ.
ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്. നേരത്തെ ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിലാണ് എൻ പ്രശാന്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡോ. എ ജയതിലകിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടി 2024 നവംബര്‍ 11നാണ് സസ്പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്പെൻഡ് ചെയ്തത് കേരളത്തിന്‍റെ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യവുമായിരുന്നു.






