യമൻ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി;സായുധസംഘമാണ് കപ്പൽ തട്ടിയെടുത്തത്; സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാരാണ് സംശയം

സന: യമൻ തീരത്ത് നിന്നും സായുധ സംഘം എണ്ണക്കപ്പൽ റാഞ്ചി.യമന്റെ തെക്കൻ തീരപ്രദേശത്ത് വെച്ച് സായുധരായ ഒരു സംഘം എണ്ണക്കപ്പൽ തട്ടിയെടുത്തതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. എം.ടി യുറീക്ക എന്ന കപ്പലാണ് സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ എന്ന് സംശയിക്കുന്ന സംഘം കൈക്കലാക്കിയത്. യമനിലെ ഷബ്വ പ്രവിശ്യയ്ക്ക് സമീപം വെച്ചാണ് ഈ സംഭവം നടന്നത്. കപ്പൽ നിലവിൽ സൊമാലിയൻ തീരം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചെങ്കടലിലെയും ഏഡൻ ഉൾക്കടലിലെയും സുരക്ഷാ സ്ഥിതിഗതികൾ വീണ്ടും ചർച്ചയാവാൻ കാരണമായിരിക്കുകയാണ് ഈ സംഭവം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹൂതി വിമതർ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നുണ്ടെങ്കിലും ഈ നീക്കം സൊമാലിയൻ കടൽക്കൊള്ളക്കാരുടെ തിരിച്ചുവരവാണോ എന്ന സംശയത്തിലേക്കാണ് അധികൃതർ എത്തിച്ചിട്ടുള്ളത്. കപ്പൽ തട്ടിയെടുത്ത ഉടൻ തന്നെ അത് സൊമാലിയൻ സമുദ്ര അതിർത്തിയിലേക്ക് തിരിച്ചുവിട്ടത് ഈ സംശയത്തിന് ബലം നൽകുന്നുണ്ട്. 18500 ബാരൽ എണ്ണയുമായി പോയ ഹോണർ 25 കപ്പൽ ഏപ്രിൽ 22ന് സൊമാലിയൻ കൊള്ളക്കാർ തട്ടിക്കൊണ്ട് പോയിരുന്നു.
ഇതേ മേഖലയിൽ 10 ദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ കപ്പൽ തട്ടിയെടുക്കലാണ് നിലവിൽ നടന്നിട്ടുള്ളത്. പശ്ചിമ ആഫ്രിക്കൻ രാജ്യമായ ടോഗോയുടെ പതാക വഹിക്കുന്നതാണ് എം ടി യുറേക്കാ എണ്ണക്കപ്പൽ. ഇന്ന് പുലർച്ചെയാണ് കപ്പൽ തട്ടിയെടുത്തത്. കപ്പലിൽ എത്ര ജീവനക്കാരുണ്ടെന്നോ അവർ ഏത് രാജ്യക്കാരാണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഉടമസ്ഥർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും സായുധ സംഘം കപ്പലിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുത്തതായാണ് നാവിക സുരക്ഷാ ഏജൻസികൾ നൽകുന്ന സൂചന. അന്താരാഷ്ട്ര നാവികസേനകളും പ്രാദേശിക സുരക്ഷാ വിഭാഗങ്ങളും കപ്പലിന്റെ സഞ്ചാരപഥം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ഏഡൻ ഉൾക്കടലിലൂടെയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കത്തിന് ഈ സംഭവം വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സൊമാലിയൻ കടൽക്കൊള്ള വർഷങ്ങൾക്ക് മുൻപ് വലിയ പ്രതിസന്ധിയായിരുന്നുവെങ്കിലും ഇടക്കാലത്ത് അത് കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇത്തരം റാഞ്ചലുകൾ നടക്കുന്നത് ആഗോള വിപണിയെയും എണ്ണ വിതരണത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. കപ്പൽ വീണ്ടെടുക്കുന്നതിനായുള്ള നയതന്ത്ര തലത്തിലുള്ള ചർച്ചകളും സുരക്ഷാ നീക്കങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. 2011ന് ശേഷം സൊമാലിയൻ കൊള്ളക്കാരുടെ ആക്രമണത്തിൽ വലിയ കുറവുണ്ടായിരുന്നു. എന്നാൽ 2023 മുതൽ വീണ്ടും സൊമാലിയൻ കൊള്ള സംഘത്തിന്റെ ആക്രമണം മേഖലയിൽ വീണ്ടും തുടങ്ങിയിരുന്നു.






