‘ഇറാൻ സമർപ്പിച്ച 14 ഇന നിർദേശങ്ങൾ ഞാൻ പരിശോധിക്കും, എന്നാൽ ഈ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല, അവർ മോശമായി പെരുമാറുകയാണെങ്കിൽ അപ്പോൾ തന്നെ ആയുധമെടുക്കും’- ട്രംപ്, അമേരിക്കൻ പ്രസ്താവനകൾ കേവലം മാധ്യമ ശ്രദ്ധ നേടാനും എണ്ണവില കുറയുന്നത് തടയാനും വേണ്ടിയുള്ള തന്ത്രം- ഇറാൻ

വാഷിങ്ടൺ: സാമാധാന കരാറിനായി ഇറാൻ സമർപ്പിച്ച 14 ഇന നിർദേശങ്ങൾ താൻ വിശദമായി പരിശോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇറാൻ മുന്നോട്ടുവെച്ച ഈ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല കഴിഞ്ഞ 47 വർഷമായി ഇറാൻ ചെയ്ത കാര്യങ്ങൾക്ക് അവർ അർഹമായ വില നൽകേണ്ടിവന്നിട്ടില്ല എന്നും ട്രംപ് പറഞ്ഞു.
അതേസമയം സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടികൾ വീണ്ടും ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഫ്‌ളോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാൻ’മോശമായി പെരുമാറുകയാണെങ്കിൽ അവർക്കെതിരേ വീണ്ടും ആക്രമണങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പക്ഷെ ഏന്ത് സാഹചര്യത്തിലാണ് വീണ്ടും ആക്രമണം ഉണ്ടാവുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെങ്കിലും ഇത്തരത്തിലുള്ള ഒരു നീക്കത്തിന് സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ നീട്ടുന്നതിന് പകരം യുദ്ധം പൂർണമായി അവസാനിപ്പിക്കണം, ലെബനനിലേത് അടക്കം എല്ലാ ആക്രമണങ്ങളും അമേരിക്ക അവസാനിപ്പിക്കണം, ഹോർമുസിന്റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണം, മേഖലയിൽനിന്ന് യുഎസ് സേനയെ പൂർണമായും പിൻവലിക്കണം തുടങ്ങി 14 ഇന നിർദേശങ്ങളാണ് ഇറാൻ പുതിയ സമാധാന കരാറിന്റെ ഭാഗമായി പങ്കുവെച്ചിട്ടുള്ളത്. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ വഴിയാണ് ഇറാൻ ഈ നിർദേശങ്ങൾ സമർപ്പിച്ചത്.
എന്നാൽ നയതന്ത്രം വേണോ, അതോ പോരാട്ടം തുടരണോ എന്ന് തീരുമാനിക്കേണ്ടത് അമേരിക്കയാണെന്ന് പറഞ്ഞുകൊണ്ട് ഏതൊരു സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് ഇറാൻ തിരിച്ചടിച്ചു. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഏതൊരു നീക്കത്തെയും നേരിടാൻ തങ്ങളുടെ സൈന്യം സജ്ജമാണെന്ന് ഇറാൻ സൈനിക ഉദ്യോഗസ്ഥൻ മുഹമ്മദ് ജാഫർ അസദി പറഞ്ഞു. അമേരിക്കൻ ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ കേവലം മാധ്യമ ശ്രദ്ധ നേടാനും എണ്ണവില കുറയുന്നത് തടയാനും വേണ്ടിയുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു. നയതന്ത്രത്തിന്റെ പാതയാണോ അതോ സംഘർഷത്തിന്റെ പാതയാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഇനി അമേരിക്കയാണെന്ന് ഇറാന്റെ വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദിയും വ്യക്തമാക്കി.
അതേസമയം ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളിൽ താൻ സംതൃപ്തനല്ലെന്നും ആക്രമണത്തിലൂടെ അവരെ പാഠം പഠിപ്പിക്കുന്നതിനേക്കാൾ ഒരു കരാറിൽ എത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.






