ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ദക്ഷിണ സംസ്ഥാനങ്ങൾ നിർണ്ണായക പങ്ക് വഹിക്കും-സിഐഐ
കൊച്ചി: ഇന്ത്യ അഞ്ച് മുതൽ പത്ത് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിലേക്കുള്ള കുതിപ്പ് നടത്തുമ്പോൾ ദക്ഷിണേന്ത്യ അതിന് നേതൃത്വം നൽകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.). കൊച്ചിയിൽ നടന്ന സി.ഐ.ഐ. ദക്ഷിണ മേഖലാ വാർഷിക സമ്മേളനത്തിലാണ് പ്രമുഖ വ്യവസായ പ്രമുഖർ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) ദക്ഷിണ സംസ്ഥാനങ്ങൾ നിർണ്ണായക പങ്ക് വഹിക്കുമെന്ന് സി.ഐ.ഐ. ദക്ഷിണ മേഖലാ പുതിയ ചെയർമാൻ പി. രവിചന്ദ്രൻ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കയറ്റുമതിയെയും വിലക്കയറ്റത്തെയും ബാധിച്ചേക്കാമെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഇതിനെ മറികടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ സി.ഐ.ഐ. സർക്കാരുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ആകെ ചരക്ക് കയറ്റുമതിയുടെ 38 മുതൽ 40 ശതമാനം വരെ ദക്ഷിണേന്ത്യയിൽ നിന്നാണെന്ന് സ്ഥാനമൊഴിഞ്ഞ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ഏകദേശം 124 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഈ മേഖലയിൽ നിന്ന് നടക്കുന്നത്. ആറ് ദക്ഷിണ സംസ്ഥാനങ്ങൾ ഒരേ അവസരത്തിനായി പരസ്പരം മത്സരിക്കുകയല്ല, മറിച്ച് പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണ- വികസന മേഖലകളിൽ (R&D) ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് സി.ഐ.ഐ. വൈസ് പ്രസിഡന്റും ഭാരത് ബയോടെക് ഇന്റർനാഷണൽ മാനേജിങ് ഡയറക്ടറുമായ ഡോ. സുചിത്ര കെ. എല്ല പറഞ്ഞു. സാങ്കേതിക വിദ്യ കൈമാറിക്കിട്ടാൻ ഇനി കാത്തുനിൽക്കാനാവില്ലെന്നും സ്വന്തമായി നവീന ആശയങ്ങൾ വികസിപ്പിക്കണമെന്നും അവർ വ്യക്തമാക്കി.
നിർമ്മാണ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും (AI) ദക്ഷിണേന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് സി.ഐ.ഐ. പ്രസിഡന്റ് രാജീവ് മേമാനി പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്, ഭൂമി ഡിജിറ്റലൈസേഷൻ തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇന്ത്യയുടെ ഉത്പാദന ശേഷിയിലും മനുഷ്യ വിഭവശേഷിയിലുമുള്ള വിശ്വാസമാണ് വോൾവോ ഗ്രൂപ്പിനെപ്പോലുള്ള ആഗോള കമ്പനികൾ ഇവിടെ നിക്ഷേപം വർദ്ധിപ്പിക്കാൻ കാരണമെന്ന് വോൾവോ ഗ്രൂപ്പ് ഇന്ത്യ എം.ഡി. കമൽ ബാലി പറഞ്ഞു.






