‘ഞാനാണ് മോണാലിസയ്ക്ക് അിനയം പഠിപ്പിച്ച് കൊടുത്തത്; അതേ അഭിനയത്തിലൂടെ നടി എന്നെ തന്നെ കുടുക്കാൻ നോക്കുന്നു, മാനനഷ്ടക്കേസ് ഫയൽ ചെയ്യും‘; ലൈംഗിക അതിക്രമ ആരോപണങ്ങളിൽ പ്രതികരിച്ച് സനോജ് മിശ്ര

മുംബൈ: മോണാലിസ ഭോസ്‌ലെ തനിക്കെതിരെ പറഞ്ഞ ലൈംഗിക അതിക്രമ ആരോപണങ്ങളെ എതിർത്ത് ബോളിവുഡ് സംവിധായകൻ സനോജ് മിശ്ര. മോണാലിസയ്ക്ക് താനാണ് അഭിനയം പഠിപ്പിച്ചുകൊടുത്തതെന്നും അതേ അഭിനയം ഉപയോഗിച്ച് നടി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മോണാലിസയും നടൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തെ താൻ എതിർത്തതാണ് ആരോപണങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണമെന്ന് മിശ്ര പറയുന്നു.
മോണാലിസയുടെ കുടുംബത്തിലെ ഏഴെട്ട് അംഗങ്ങൾ ഇപ്പോഴും ഉജ്ജയിനിലെ തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും സനോജ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. മകൾ പറയുന്നത് കള്ളമാണെന്നും അവർക്ക് ഈ വിവാഹത്തോട് താല്പര്യമില്ലെന്നും വ്യക്തമാക്കുന്ന മാതാപിതാക്കളുടെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ പേര് നശിപ്പിക്കാൻ ശ്രമിച്ചതിന് മോണാലിസയ്‌ക്കെതിരെ ഉടൻതന്നെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദ ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയുടെ ചിത്രീകരണം പൂർണ്ണമായും നിർത്തിവെച്ചതായും അറിയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൊണാലിസ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് വീട്ടുകാരോടുതന്നെ താൻ പറഞ്ഞിരുന്നെന്ന് മൊണാലിസ പറഞ്ഞു. എന്നാൽ ആദ്യത്തെ സിനിമയാണല്ലോ എന്ന് പറഞ്ഞ് വീട്ടുകാർ ഇതിനെ കാര്യമായെടുത്തിരുന്നില്ല. അതുകൊണ്ട് ഇക്കാര്യം അന്ന് ആരോടും പറയാൻ സാധിച്ചില്ലെന്നും മൊണാലിസ വ്യക്തമാക്കി.
തനിക്ക് 18 വയസാകുന്നതിനുമുൻപാണ് സനോജ് മിശ്രയിൽനിന്ന് ദുരനുഭവം ഉണ്ടായതെന്ന് അന്ന് പറഞ്ഞിരുന്നു.
അടുത്തിടെയാണ് മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം കേരളത്തിൽവെച്ച് നടന്നത്. തുടർന്ന് ഇരുവരും കേരളത്തിൽത്തന്നെ താമസിച്ചുവരികയായിരുന്നു. തിരികെ നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ നാട്ടിലേക്ക് പോകുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും മൊണാലിസ പറഞ്ഞു.






